Powered By Blogger

Monday, March 25, 2019

തുളസി വിത്തുകള്‍ ഇട്ട ദാഹശമിനിയുടെ ഗുണങ്ങള്‍

This article in Malayalam language talks about the uses and properties of Basil seeds.
നമ്മുടെ നാട്ടില്‍ ഒരു ദിവ്യ ഔഷധ സസ്യം ആയി പരിഗണന കിട്ടുന്ന ഒന്നാണ് തുളസി ചെടി. ഒരു തുളസി തറ ഇല്ലാത്ത വീട് ഹിന്ദുക്കളുടെ ഇടയില്‍ കാണില്ല. തുളസി ചെടിയെ പൂജിക്കുവാന്‍ തക്ക ദിവ്യത്വം അതിനുണ്ട് എന്ന് ആ വിശ്വാസത്തില്‍ ഉള്ളവര്‍ കരുതുന്നു.

ആയുര്‍വേദത്തിലും പരമ്പരാഗത നാട്ടു വൈദ്യത്തിലും തുളസി ഒരു പ്രധാന ഔഷധ ചെടിയാണ്. വിഷ ചികിത്സയില്‍ അതിനു വളരെ പ്രാധാന്യം നല്‍കപ്പെടുന്നു.

തുളസി ചെടി പല തരം ഉണ്ടെങ്കിലും നീല വര്‍ണത്തില്‍ ഇളം തണ്ടുകളും തളിര്‍ ഇലകളും ഉള്ള കൃഷ്ണ തുളസിക്കാണ് പ്രാധാന്യം കൂടുതല്‍. അതിന്റെ ഇല ഞെരുടി മണത്താല്‍ ചുമയും പനിയും ഒക്കെ പമ്പ കടക്കും എന്ന് വിശ്വസിക്കപ്പെടുന്നു. തുളസിയിലയും ചുക്കും കുരുമുളകും ചേര്‍ത്തു വെള്ളം തിളപ്പിച്ച്‌ കുടിച്ചാല്‍ സാധാരണ പനിയൊക്കെ വിട്ടുമാറും എന്ന് അനുഭവസ്ഥര്‍ പറയുന്നു.

കേരളത്തില്‍ മിക്കവാറും എല്ലായിടത്തും തുളസി ചെടി വളരുന്നു. പലയിടത്തും പ്രത്യേകം ശ്രദ്ധ ഒന്നുമില്ലാതെ വളരുന്ന ഒരു കാട്ടു ചെടി പോലെ ആണ് ഇത് കേരളത്തില്‍. ഒരു കാര്‍ഷിക വില എന്ന നിലയില്‍ കേരളത്തില്‍ ഇത് കൃഷി ചെയ്യുന്നതായി കണ്ടിട്ടില്ല.

എന്റെ ചെറുപ്പത്തില്‍ ചില ഉത്സവ സ്ഥലങ്ങളില്‍ സര്‍ബത്ത് വില്പനക്കാര്‍ സര്‍ബത്തില്‍ പൊടിക്കൈകള്‍ പ്രയോഗിക്കുന്നത് കണ്ടതായി ഓര്‍ക്കുന്നു. അങ്ങനെ വില്പന നടത്തുന്ന സര്‍ബത്തില്‍ വഴുവഴുപ്പുള്ള ചില വസ്തുക്കള്‍ ഇട്ടു അന്നൊക്കെ കണ്ടിട്ടുണ്ട്. എന്നാല്‍ അത് എന്തെന്ന് ഒരിക്കലും ആലോചിച്ചിട്ടില്ല.

ഈയിടെ നല്ല ചൂട് ഉള്ള ഒരു ദിവസം കാറില്‍ തിരുവനന്തപുരത്തേക്ക് യാത്ര പോകുന്ന സമയം ഒരു വഴിയോര വില്പനക്കാരന്‍ കുലുക്കി സര്‍ബത്ത് എന്ന് എഴുതി വച്ചത് കണ്ടു വണ്ടി നിര്‍ത്തി. നല്ല ദാഹം ഉണ്ടായിരുന്നു എന്നതു കൊണ്ട് കുലുക്കി സര്‍ബത്ത് എന്താണെങ്കിലും പരീക്ഷിക്കാം എന്ന് തീരുമാനിച്ചു.

ആ വഴിയോര സര്‍ബത്ത് കടയില്‍ അപ്പോള്‍ വേറെ ആരും ഇല്ലായിരുന്നതിനാല്‍ സര്‍ബത്ത് ഉണ്ടാക്കുന്ന രീതികളും അതിലെ കൂട്ടുകളും അതിന്റെ ഗുണങ്ങളും ഒക്കെ അയാള്‍ വവരിച്ചു തന്നത് കേള്‍ക്കാന്‍ അവസരം കിട്ടി.

അയാള്‍ ഉണ്ടാക്കിയെടുത്ത സര്‍ബത്തിലും ആ വഴുവഴുത്ത സാധനം ഇട്ടിട്ടുണ്ടായിരുന്നു. അതിന്റെ ഗുണഗണങ്ങളെ അയാള്‍ വര്‍ണിച്ചു എങ്കിലും അതെന്താണെന്നു പറയാന്‍ അയാള്‍ക്ക് ആയില്ല. ചില കടകളില്‍ വാങ്ങാന്‍ കിട്ടും  എന്ന് അറിയാന്‍ കഴിഞ്ഞു. അതിന്റെ പേര് അയാള്‍ പറഞ്ഞെങ്കിലും മറന്നു പോയി.

ഈ വഴുവഴുത്ത സര്‍ബത്തില്‍ ഇടുന്ന വസ്തു എന്താണെന്നു അറിയാന്‍ പിന്നീട് ഒരു താത്പര്യം ഉണ്ടായി. അറിവില്ലാത്ത ഏതും എന്തും അറിയാന്‍ ഗൂഗിള്‍ ഉണ്ടായത് ഭാഗ്യം. പല തരത്തില്‍ ഗൂഗിള്‍ വഴി അന്വേഷണം നടത്തി ഈ വസ്തു എന്തെന്ന് കണ്ടു പിടിച്ചു.

അതിനു ഇംഗ്ലീഷില്‍ ബാസില്‍ സീഡ് എന്ന് പറയും എന്ന് മനസ്സിലായി. ഈ വസ്തുവിനു പല ഗുണങ്ങള്‍ ഉണ്ടെന്നും മനസ്സില്‍ ആക്കാന്‍ സാധിച്ചു. ഏതും എന്തും വീട്ടില്‍ എത്തിക്കുന്ന ആമസോണ്‍ ഉണ്ടായത് കൊണ്ട് അധികം താമസിയാതെ ഈ വസ്തു വീട്ടിലും എത്തി.


ഇതൊരു ചെടിയുടെ വിത്തുകള്‍ ആണെന്ന് അപ്പോള്‍ പിടികിട്ടി. എന്നാല്‍ ഈ ചെടി എന്ത് എന്ന് മനസ്സിലാക്കാന്‍ പിന്നെയും അല്പം ഗൂഗിള്‍ പ്രയോഗം നടത്തേണ്ടി വന്നു. കാര്യം പിടി കിട്ടിയപ്പോള്‍ അത്ഭുതം കൊണ്ട് കണ്ണ് തള്ളി.

കാര്യം എന്താണെന്നല്ലേ? ഈ ബാസില്‍ സീഡ് എന്ന ചെറിയ കടുക് മണി പോലെയുള്ള കുരുക്കള്‍ വാസ്തവത്തില്‍ നമ്മുടെ തുളസിയുടെ വിത്തുകള്‍ ആണെന്ന് ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല എന്നത് വെറും സത്യം മാത്രം.

ഈ കറുത്ത കടുക് മണി പോലത്ത വിത്തുകള്‍ ഒരു ടീ സ്പൂണ്‍ എടുത്തു അര ഗ്ലാസ് വെള്ളത്തില്‍ പത്തിരുപതു മിനിറ്റ് ഇട്ടു വച്ചിരുന്നാല്‍ ഇവയുടെ ഷേപ്പ് പാടെ മാറും. ആ വിത്തുകള്‍ വഴുവഴുത്ത വെളുത്ത ജെല്ലി പോലെ ആയിത്തീരും. അതില്‍ ഏതെങ്കിലും പഴച്ചാറും  പഞ്ചസാര സിറപ്പും അല്‍പ്പം ഉപ്പും സോഡയും ഐസും വെള്ളവും ഒക്കെ ചേര്‍ത്ത് കുലുക്കി എടുത്താല്‍ നല്ല ഒന്നാം തരം കുലുക്കി സര്‍ബത്ത് എന്ന ദാഹ ശമിനി തയാര്‍.

എന്നാല്‍ ഈ തുളസി വിത്തുകള്‍ കുതിര്‍ത്തു സര്‍ബത്തില്‍ ഇടുന്നത് കൊണ്ട് എന്ത് പ്രയോജനം?

പ്രയോജനങ്ങള്‍ പലതാണ് എന്ന് അനുഭവ ജ്ഞാനം ഉള്ളവര്‍ പറയുന്നു.

ഒരു സ്പൂണ്‍ കുതിര്‍ത്ത തുളസി വിത്തുകള്‍ സര്‍ബത്തില്‍ ഇട്ടു ദിവസവും കുടിക്കുന്നത് പല വിധത്തില്‍ പ്രയോജനപ്പെടും. പ്രമേഹം, രക്ത സമ്മര്‍ദം എന്നിങ്ങനെയുള്ള രോഗങ്ങള്‍ ഉള്ളവര്‍ സര്‍ബത്തില്‍ പഞ്ചസാരയും ഉപ്പും ഇടാതെയോ വളരെ കുറച്ചോ മാത്രം ഇട്ടോ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

ഇനി തുളസി വിത്തുകളുടെ പ്രയോജനം എന്തെന്ന് നോക്കാം.

ഇത് പതിവായി ഉപയോഗിക്കുന്നത് മൂലം തടി കുറയ്ക്കാം. പ്രമേഹത്തിന് കുറവ് വരാന്‍ സഹായിക്കും.

തുളസി വിത്തുകള്‍ ശരീരത്തിന്റെ പ്രതിരോധം വര്‍ധിപ്പിക്കുന്നു. അതിനാല്‍ തന്നെ പനി, ചുമ എന്നിങ്ങനെയുള്ള രോഗങ്ങളില്‍ പ്രയോജനം ചെയ്യും.

മലബന്ധവും ഗ്യാസ് ട്രബിളും ഉള്ളവര്‍ക്ക് അതിന്റെ പ്രയാസങ്ങള്‍ കുറക്കാന്‍ ഇത് സഹായകരം ആകും എന്ന് പറയപ്പെടുന്നു.

ശരീരത്തിന്റെ ചൂട് കുറയ്ക്കാനും അസിഡിട്ടി കുറയ്ക്കാനും സഹായിക്കും.

അങ്ങനെ പല വിധ പ്രയോജനങ്ങള്‍.

കൂടുതല്‍ കാര്യങ്ങള്‍ മനസ്സില്‍ ആയാല്‍ ഇതില്‍ കൂടെ മറ്റുള്ളവരെ കൂടി അറിയിക്കുക.


Tuesday, March 19, 2019

റഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള ഇന്ത്യയുടെ പുതിയ കരാറില്‍ തെറ്റു പറ്റിയോ?

Is there anything wrong in the Indian contract to procure Raphael fighter planes?
(Blog article in Malayalam language)


ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലെ തൊണ്ണൂറു കോടിയില്‍ പരം വോട്ടര്‍മാര്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ കേന്ദ്ര സര്‍ക്കാരിനെ തിരഞ്ഞെടുക്കാനുള്ള തയ്യാറെടുപ്പില്‍ ആണ് ഇപ്പോള്‍.

രണ്ടായിരത്തി പത്തൊമ്പത്തിലെ ഇന്ത്യന്‍ പൊതു തിരഞ്ഞെടുപ്പ് ജനങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും നിര്‍ണായകമായ ഒരു മഹാ സംഭവം ആണെന്നതിനാല്‍ അതിന്‍റെ അവസാനം എന്തായി തീരുമെന്ന് അറിയാന്‍ എല്ലാവരും ആകാംക്ഷഭരിതര്‍ ആണിപ്പോള്‍.

ഫ്രാന്‍‌സില്‍ നിന്നും റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതില്‍ ഇപ്പോഴത്തെ നരേന്ദ്ര മോദി സര്‍ക്കാര്‍ കൈകൊണ്ട തീരുമാനങ്ങള്‍ അഴിമതിയുടെ മൂര്‍ദ്ധന്യം എന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ യുവാവായ പ്രസിഡന്‍ടും ഭാവി പ്രധാനമന്ത്രിപദകാംക്ഷിയുമായ രാഹുല്‍ ഗാന്ധി നാഴികക്ക് നാല്‍പതു വട്ടം വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത് നാട്ടുകാര്‍ കേട്ടുകൊണ്ടിരിക്കുന്നു.

തെരഞ്ഞെടുപ്പു വിഷയങ്ങള്‍ പലതും ഉണ്ടെങ്കിലും ഈ റാഫേല്‍ വിമാന വാങ്ങലില്‍ രാജ്യ താത്പര്യത്തിന് വിപരീതമായ എന്തെങ്കിലും ഉണ്ടോ എന്ന് സാധാരണ ജനങ്ങളുടെ പക്ഷത്തു നിന്നും നമുക്കൊന്ന് നോക്കാം.

ആദ്യമായി ഇന്ത്യക്ക് യുദ്ധവിമാനം ഉണ്ടാക്കാന്‍ അറിയാമോ ഇല്ലിയോ  എന്ന കാര്യം ഒന്ന് പരിശോധിക്കാം.

ഇന്ത്യയില്‍ വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ അറിയാവുന്ന ഒരേ ഒരു കമ്പനി മാത്രമേ ഇപ്പോള്‍ ഉള്ളൂ. കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ഹിന്ദുസ്ഥാന്‍ ഏറോനോടിക്സ് ലിമിറ്റഡ് എന്ന ബാംഗ്ലൂര്‍ ആസ്ഥാനമായ കമ്പനി ആണത്.

ഈ കമ്പനി സ്ഥാപിതമായിട്ട് ഏതാണ്ട് എട്ടു പതിറ്റാണ്ട് ആയിരിക്കുന്നു. വര്‍ഷത്തില്‍ പതിനേഴായിരം കോടി രൂപയുടെ ബിസിനസ്  ഈ സര്‍ക്കാര്‍ കമ്പനി ഇപ്പോള്‍ ചെയ്യുന്നു. ഏതാണ്ട് മുപ്പത്തി രണ്ടായിരം ജോലിക്കാര്‍ ജോലി നോക്കുന്ന കമ്പനി ആണിത്.

ഈ കമ്പനിയില്‍ യുദ്ധ വിമാനങ്ങളും ചെറിയ വാണിജ്യ വിമാനങ്ങളും ചെറിയ ഹെലികോപ്ടര്‍കളും ഒക്കെ നിര്‍മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

വിമാനങ്ങള്‍ ഉണ്ടാക്കാന്‍ അറിയാവുന്ന എഞ്ചിനിയര്‍മാരും ടെക്നിഷന്‍മാരും പണിയെടുക്കുന്ന ഇന്ത്യയിലെ ഒരേ ഒരു സ്ഥാപനം ഇതാണ്. ഇത് പൂര്‍ണമായും പൊതു മേഖലയില്‍ ഉള്ള സംരംഭം ആണ്. എന്ന് വച്ചാല്‍ ഇതിന്റെ ഉടമസ്ഥത പൂര്‍ണമായും കേന്ദ്ര സര്‍ക്കാരില്‍ ആണെന്ന് സാരം.

ലോകത്തില്‍ വിമാനം കണ്ടു പിടിക്കപ്പെട്ടിട്ടു നൂറില്‍ പരം വര്‍ഷങ്ങള്‍ ആയി. അതില്‍ എണ്പതു വര്‍ഷങ്ങളായി ഇന്ത്യയില്‍ ഒരു സര്‍ക്കാര്‍ സംരംഭം വിമാനങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ബിസിനസ് നടത്തി കൊണ്ടുമിരിക്കുന്നു.

എന്നാല്‍ നാളിതുവരെ ആധുനിക വിമാനങ്ങള്‍ പൂര്‍ണമായി രൂപകല്‍പന ചെയ്തു നമ്മുടെ ആവശ്യങ്ങള്‍ പൂര്‍ണമായി നിറവേറ്റാന്‍ ഈ സര്‍ക്കാര്‍ കമ്പനിക്കു  കഴിഞ്ഞിട്ടില്ല.

ഈ കമ്പനി പ്രധാനമായും ചെയ്തു കൊണ്ടിരിക്കുന്നത് അമേരിക്കയോ, ഇസ്രയെലോ, റഷ്യയോ ഒക്കെ പോലെ യുള്ള രാജ്യങ്ങളില്‍ നിന്നും കിട്ടുന്ന അറിവ് വച്ച് അവരുടെ രൂപ കല്പന അനുസരിച്ചുള്ള വിമാനങ്ങള്‍ ചിലതൊക്കെ ഇവിടെ വച്ച് തല്ലിക്കൂട്ടുക എന്ന പണിയാണ്.

പൂര്‍ണമായും ഇന്ത്യന്‍ സര്‍ക്കാര്‍ സംരംഭമായി ഒരു നൂറ്റാണ്ടു കാലത്തോളമായി ഇന്ത്യയില്‍ പ്രവര്‍ത്തനം നടത്തി കൊണ്ടിരിക്കുന്ന ഈ വന്‍ പൊതു മേഖലാ കമ്പനിക്ക് ആരുടേയും സഹായമില്ലാതെ ആധുനിക പോര്‍ വിമാനങ്ങളും വാണിജ്യ വിമാനങ്ങളും മറ്റും ഇപ്പോഴും നിര്‍മിക്കാന്‍ സാധിക്കുന്നില്ല എന്ന് പറയുന്നത് ഇന്ത്യക്ക് ആകമാനം നാണക്കേടെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അതിനെ കുറ്റം പറയാന്‍ സാധിക്കുമോ?

ഇന്ത്യന്‍ വ്യോമ സേനക്ക് ആവശ്യമായ പോര്‍ വിമാനങ്ങള്‍ പലതും അതുകൊണ്ട് തന്നെ വിദേശത്തുനിന്നും വാങ്ങി കൊണ്ടിരിക്കുന്നു.
പോര്‍വിമാനങ്ങളും യുദ്ധക്കോപ്പുകളും വാങ്ങാന്‍ രാജ്യത്തിന്റെ ആകെ വരുമാനത്തിന്റെ പകുതിയില്‍ അധികം ഇന്ത്യ എന്ന സമാധാനപ്രിയ രാഷ്ട്രം ഓരോ കൊല്ലവും ചിലവഴിച്ചു കൊണ്ടിരിക്കുന്നു എന്ന് കൂടി മനസ്സില്‍ ആക്കുമ്പോള്‍ എന്തൊക്കെയോ കുഴപ്പങ്ങള്‍ അവിടവിടെ ഇക്കാര്യങ്ങളില്‍ ഇല്ലേ എന്ന് ചിന്തിക്കേണ്ടി വരും.

യുദ്ധ സാമഗ്രി വാങ്ങല്‍ ഇന്ത്യയില്‍  അഴിമതി ഭരിതം എന്ന് കണ്ടെത്തിയത് ഇന്നും ഇന്നലെയും ഒന്നുമല്ല എന്നതും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.

അപ്പോള്‍ സര്‍ക്കാര്‍ ഭരണത്തില്‍ ഉള്ള ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് എന്ന കമ്പനിക്ക്  ഇതുവരെ പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിത വിമാനങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ കഴിയാത്തതിന് ആ കമ്പനിയിലെ ജോലിക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടെന്നു തോന്നുന്നില്ല.

കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ കഴിഞ്ഞ കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ കാലത്ത് ഫ്രാന്‍‌സിലെ വന്‍കിട  കമ്പനിയായ ദാസ്സൌല്‍റ്റ് ആവിയഷന്‍  നിര്‍മിക്കുന്ന റഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനം എടുക്കുന്നു. രണ്ടായിരത്തി പന്ത്രണ്ട് ജനുവരി മാസം ആയിരുന്നു ഈ തീരുമാനം.

കേന്ദ്ര സര്‍ക്കാരിന്റെ ഈ കരാര്‍ അനുസരിച്ച് ഇന്ത്യന്‍ വ്യോമ സേനക്ക് 126 റാഫേല്‍ വിമാനങ്ങള്‍ ദാസ്സൌല്റ്റ് കമ്പനിയില്‍ നിന്നും വാങ്ങാനാണു തീരുമാനം എടുത്തത്. ഇതില്‍ 18 വിമാനങ്ങള്‍ തല്ക്കാല ആവശ്യം നിറവേറ്റാന്‍ ഫ്രാന്‍‌സില്‍ നിന്നും നിര്‍മിച്ചു നല്‍കുകയും ബാക്കി 108 വിമാനങ്ങള്‍ ഇന്ത്യയില്‍ ഹിന്ദുസ്ഥാന്‍ ഏറോനോടിക്സിന്റെ പങ്കാളിത്തത്തില്‍ നിര്‍മിക്കുകയും ചെയ്യാം എന്നായിരുന്നു ധാരണ.
ഈ കരാര്‍ പ്രകാരം ഒരു വിമാനത്തിനു എത്ര ചെലവ് വരും എന്ന കാര്യത്തില്‍ പല തരം കണക്കുകള്‍ ഉണ്ടെന്നുള്ളത് കാര്യങ്ങള്‍ വളച്ചൊടിക്കാന്‍ പലര്‍ക്കും ധാരാളം അവസരങ്ങള്‍ നല്‍കുന്നു. കാരണം വിമാനങ്ങള്‍ നിര്‍മിച്ചു നല്‍കുന്നത് പല വര്‍ഷങ്ങളായി ആണ്. അപ്പോള്‍ ഒരു വിമാനത്തിനു എന്ത് ചെലവ് വരും എന്നത് കൃത്യമായി കണക്കു കൂട്ടാന്‍ പറ്റില്ല എന്നത് തന്നെ. ഇതില്‍ തന്നെ ദാസ്സൌല്ടിനു എത്ര കൊടുക്കണം, ഹിന്ദുസ്ഥാന്‍ ഏറോനോടിക്സ് എത്ര എടുക്കും എന്നൊക്കെ യുള്ള കാര്യങ്ങള്‍ എളുപ്പത്തില്‍ സാധാരണ ജനത്തെ പറഞ്ഞു മനസ്സിലാക്കുക പ്രയാസം തന്നെ.

ഈ ധാരണ ഒക്കെ സര്‍ക്കാര്‍ തലത്തില്‍ ആയെങ്കിലും അത് കേന്ദ്ര സര്‍ക്കാര്‍ അന്തിമമായി ഒപ്പ് വച്ചില്ല. അന്ന് കേരളത്തില്‍ നിന്നുമുള്ള ശ്രീ എ.കെ. ആന്റണി ആയിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രി. ഈ അന്തിമ തീരുമാനം നീണ്ടുപോയത്തിനു പല കാരണങ്ങള്‍ ഉണ്ടെന്നു പറയപ്പെടുന്നു.

എന്നാല്‍ പ്രധാന കാരണം ഹിന്ദുസ്ഥാന്‍ ഏറോനോടിക്സ് കമ്പനി ഇന്ത്യയില്‍ വച്ച് നിര്‍മിച്ചു നല്കാന്‍ നിശ്ചയിച്ച 108 വിമാനങ്ങളുടെ ഗുണ മേന്മയുടെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ദാസ്സൌല്‍റ്റ് കമ്പനി വിസമ്മതിച്ചത് ആയിരുന്നു എന്ന് പറയപ്പെടുന്നു.

ഇക്കാര്യത്തില്‍ ഇന്ത്യ ഗവണ്മെന്റ് ഉദ്യോഗസ്ഥരും ഹിന്ദുസ്ഥാന്‍ ഏറോനോടിക്സ് ഉദ്യോഗസ്ഥരും ദാസ്സൌല്‍റ്റ് കമ്പനിക്കാരും ഒക്കെ എന്തൊക്കെ എഴുത്തുകുത്തുകള്‍ നടത്തി എന്ന് നമുക്ക് സാധാരണ ജനങ്ങള്‍ക്ക് അറിയില്ല. ചുരുക്കത്തില്‍ ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്ന റാഫേല്‍ വിമാനങ്ങളുടെ ഗുണ മേന്മ ഒരു ചോദ്യ ചിഹ്നം ആയി എന്ന് കരുതണം.

അതായത് ഹിന്ദുസ്ഥാന്‍ ഏറോനോടിക്സ് കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ ദാസ്സൌല്‍റ്റ് കമ്പനിക്ക്  പൂര്‍ണ തൃപ്തി ആയിരുന്നില്ല എന്ന് പറയാം.

ഒന്നാലോചിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. കാരണം ഹിന്ദുസ്ഥാന്‍ ഏറോനോടിക്സ് ദാസ്സൌല്‍റ്റ് പോലെത്തന്നെ വിമാന നിര്‍മാണ കമ്പനി ആയി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഒന്ന്‍  ആണെങ്കില്‍ പോലും ഈ കമ്പനി ഇപ്പോഴും വിമാന നിര്‍മിതി എന്ന സാങ്കേതിക വിദ്യ പൂര്‍ണമായും ഉള്‍ക്കൊണ്ടിട്ടില്ല എന്ന വസ്തുത തന്നെ. അതിന്റെ കാരണങ്ങള്‍ എന്ത് തന്നെ ആയാലും അതൊരു പോരായ്മ തന്നെ എന്ന് പറയണം.

ഏതായാലും കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ കാലത്ത് ഈ കരാര്‍ അന്തിമമായി ഒപ്പ് വയ്ക്കപ്പെട്ടില്ല.

പിന്നെ വന്നത് നരേന്ദ്ര മോദിയുടെ ബി ജെ പി സര്‍ക്കാര്‍.

വിമാന വാങ്ങല്‍ ഈ സര്‍ക്കാര്‍ പിന്നെ ഏറ്റെടുത്തു അവരുടെതായ രീതിയില്‍ ദാസ്സൌല്‍റ്റ് കമ്പനിയും ഫ്രാന്‍സ്‌ സര്‍ക്കാരും ഒക്കെയായി പലതരത്തില്‍ കൂടിയാലോചനകള്‍ പിന്നീട് നടന്നു. ഒരു പക്ഷെ ഹിന്ദുസ്ഥാന്‍ ഏറോനോടിക്സ് എന്ന സര്‍ക്കാര്‍ കമ്പനിയില്‍ തങ്ങള്‍ക്കുള്ള ആശങ്കകള്‍ ദാസ്സൌല്‍റ്റ് പറഞ്ഞിരിക്കാം.

ഇന്ത്യയില്‍ തന്നെ കൂടുതലും വിമാനങ്ങള്‍ നിര്‍മിച്ചാല്‍ ഇന്ത്യയില്‍ ധാരാളം തൊഴില്‍ അവസരങ്ങള്‍ വരും എന്നത് കണ്ണടച്ച് കളയാന്‍ പറ്റില്ല. ഹിന്ദുസ്ഥാന്‍ ഏറോനോടിക്സ് എന്ന സര്‍ക്കാര്‍ കമ്പനിയുടെ ഉള്ളിലെ പ്രവര്‍ത്തന പ്രശ്നങ്ങള്‍ അങ്ങനെ പെട്ടെന്ന് പരിഹരിക്കാന്‍ പറ്റുന്ന ഒന്നല്ല. കാരണം അതൊരു സര്‍ക്കാര്‍ സംരംഭം ആണ്. അവരുടെ പ്രവര്‍ത്തന രീതികള്‍ പലതരത്തില്‍ സര്‍ക്കാര്‍ വക ചിട്ടകളാല്‍ നിയന്ത്രിക്കപ്പെട്ട കാര്യങ്ങള്‍ ആണ്. അവര്‍ക്ക് ഒരു കാര്യത്തിലും പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ല. അതിനാല്‍ അവരുടെ ഓരോ ഘട്ടത്തിലുമുള്ള തീരുമാനങ്ങള്‍ വൈകി പോയെന്നിരിക്കും. അങ്ങനെ വന്നാല്‍ ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്ന റാഫേല്‍ വിമാനങ്ങള്‍ ഫ്രാന്‍‌സില്‍ നിര്‍മിക്കുന്ന വിമാനങ്ങള്‍ക്ക് തുല്യം അല്ലാതെ വന്നെന്നിരിക്കും.

പിന്നെങ്ങനെ ഇന്ത്യയില്‍ ഈ വിമാനങ്ങള്‍ ഗുണ മേന്മ നില നിര്‍ത്തി തന്നെ നിര്‍മിക്കും?

ദാസ്സൌല്‍റ്റ് പറയുന്ന രീതിയില്‍ തീരുമാനങ്ങള്‍ എടുക്കുകയും പ്രവര്‍ത്തിക്കുകയും ഒക്കെ ചെയ്യുന്ന ഒരു കമ്പനി ഇന്ത്യയില്‍ ഉണ്ടെങ്കിലെ അത് സാധ്യമാകൂ. ഇന്നത്തെ രീതിയില്‍ അങ്ങനെ ചെയ്യാന്‍ ഒരു സ്വകാര്യ കമ്പനിക്കു മാത്രമേ സാധിക്കൂ. അങ്ങനെയുള്ള ഒരു സ്വകാര്യ കമ്പനിക്കു മുന്‍കാല പ്രവര്‍ത്തന പരിചയം ആവശ്യമില്ല. വേണ്ടത് അത് നിറവേറ്റാന്‍ പറ്റിയ സാങ്കേതിക വിദഗ്ദ്ധരെയും മാനേജ്‌മന്റ്‌ ആള്‍ക്കാരെയും ഉള്‍പ്പെടുത്തി ഒരു സംരംഭം തുടങ്ങുക എന്നത് മാത്രം.

അപ്പോള്‍ അതിനു തയ്യാറുള്ള ഇന്ത്യന്‍ ബിസിനസ് ഗ്രൂപുകളെ കണ്ടെത്തി അവരെ ഈ കാര്യം ഏല്‍പ്പിക്കണം. ഇത് ഇന്ത്യ ഗവണ്മെന്റ് ചെയ്യാന്‍ പോയാല്‍ പല വിധ സര്‍ക്കാര്‍ കാര്യം എന്നതു പോലെ കാല താമസം ഉറപ്പ്.

എന്നാല്‍ അതും ദാസ്സൌല്‍റ്റ് കമ്പനി തന്നെ അങ്ങ് ചെയ്താലോ? അത് എളുപ്പം ആയെന്നു വരും.

ഇങ്ങനെ ഒന്നാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ ചെയ്തത്.

ദാസ്സൌല്‍റ്റ് കമ്പനിക്ക് ഇക്കാര്യത്തില്‍ താത്പര്യമുള്ള ചില  ഇന്ത്യന്‍ ബിസിനസ് ഗ്രൂപ്പ്‌കളെ കേന്ദ്ര സര്‍ക്കാരില്‍ ഉള്ള ആളുകള്‍ ഒരു പക്ഷെ പരിചയപ്പെടുത്തി എന്ന് വരാം. അത് അങ്ങനെ ഒരിക്കലും ചെയ്യാന്‍ പാടില്ല എന്ന ആദര്‍ശം മുറുകെ പിടിച്ചിരുന്നാല്‍ ബിസിനസ് നടക്കില്ല.

അങ്ങനെ പെട്ടെന്ന് നരേന്ദ്ര മോഡി സര്‍ക്കാര്‍ മുന്‍ സര്‍ക്കാരിന്റെ ധാരണകല്‍ തിരുത്തി കരാര്‍ ഒപ്പ് വച്ച്. പുതിയ കരാറില്‍ അനില്‍ അംബാനിയുടെ നേതൃത്വത്തില്‍ രൂപപ്പ്ടുത്തിയതും ദാസ്സൌല്‍റ്റ് കമ്പനിയുടെ കൂടി പങ്കാളിത്തം ഉള്ള ഒരു കമ്പനി ഇന്ത്യയില്‍ റാഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കാന്‍ ഒരുക്കപ്പെട്ടു.

ഒരു പക്ഷെ ഈ കമ്പനിക്കു വേണ്ട സാങ്കേതിക വിദഗ്ദ്ധര്‍ പലരും ഹിന്ദുസ്ഥാന്‍ ഏറോനോടിക്സില്‍ നിന്നും വന്നെന്നും വരാം. പക്ഷെ അവരുടെ പ്രവര്‍ത്തനം പുതിയ ശൈലിയില്‍ ആയിരിക്കും അല്ലെങ്കില്‍ ആയിരിക്കണം.

ഈ പുതിയ കരാര്‍ പ്രകാരം വിമാനത്തിനു വിലയെത്ര എന്ന് ചുമ്മാതെ ഒന്നും അറിയാതെ ചോദിക്കുന്നതും പറയുന്നതിലും ഒരു അര്‍ഥവും ഇല്ല.

എന്നാല്‍ ഈ കരാര്‍ ഇങ്ങനെ പുതുക്കിയപ്പോള്‍ അഴിമതി നടന്നോ എന്നും അതില്‍ ആര്‍ക്കെങ്കിലും വ്യക്തിപരമായ വലിയ സാമ്പത്തിക ലാഭം ഉണ്ടായോ എന്നും നോക്കേണ്ട ജോലി ചെയ്യാന്‍ ഇന്ത്യയില്‍ പല സര്‍ക്കാര്‍ സംവിധാനങ്ങളും ഉണ്ട്.

ഇന്ത്യയില്‍ ആഗോളവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും കൊണ്ട് വന്നത് കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ കാലത്താണ്. സ്വകാര്യ കമ്പനികള്‍ ഇന്ന് വലിയ കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നു. ഒരു പക്ഷെ പൊതു മേഖലയെ ക്കാള്‍ വലിയ കാര്യങ്ങള്‍. ഇന്ന് സ്വകാര്യ മേഖലക്ക് ചെയ്യാന്‍ സാധിക്കും. സ്വകാര്യ മേഖലയും രാജ്യത്തിന്റെ ഉന്നമനത്തിനും തൊഴിലില്ലായ്മ പരിഹാരത്തിനും ഒക്കെ വലിയ കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നു. അവയെ നിയന്ത്രിക്കാന്‍ പല വിധ സര്‍ക്കാര്‍ സംവിധാനങ്ങളും ഉണ്ട്.

കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആയിരിക്കെ ഈ റാഫേല്‍ വിമാനനിര്‍മാണ കരാര്‍ ഒരു രാഷ്ട്രീയ തെരഞ്ഞെടുപ്പു വിഷയം ആക്കുന്നത് ഒരു നല്ല കാര്യം അല്ല എന്നാണ് എനിക്ക് തോന്നുന്നത്.

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അനേകം കാര്യങ്ങള്‍ ഇന്ത്യയില്‍ ഇന്നുണ്ട്‌. അതാകട്ടെ ഈ തെരഞ്ഞെടുപ്പില്‍ നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത്.

അപ്പോള്‍ റാഫേല്‍ കരാര്‍ നമുക്ക് തെറ്റിയോ?

ആലോചിച്ചു നോക്കുക.

ഉറങ്ഷ്യ ബുക്കിന്റെ അഥവാ ഭൂമിപുസ്തകത്തിന്റെ അവതാരിക: മലയാളം വിവര്‍ത്തനം

[The Foreword of the Urantia Book in Malayalam: An attempt is made in this page to present an independent translation of the foreword of the Urantia Book in Malayalam language, the mother tongue of the most progressive people of Kerala, the beautiful southern state of India. As the language and content of the Urantia Book, originally published in English  is highly advanced and a bit difficult for even those well versed in English, its translation to other languages is not an easy thing. However, it is felt that the knowledge given in this marvelous book should be known to mankind as early as possible and hence this attempt. It is proposed to provide the translation in a progressive manner and hence the content of this page gets enhanced periodically as the translation progresses. To read the Original Urantia Book Foreword in English click this hyperlink. ]

0.അവതാരിക

[അവതാരികയുടെ ലേഖന കര്‍ത്താവ് : അമാനുഷികനായ ദൈവിക ഉപദേഷ്ടാവ് അഥവാ  ഡിവൈന്‍ കൌണ്‍സിലര്‍]

0:0.1  [നിങ്ങളുടെ ലോകമായ ഭൂമിയെ ഞങ്ങള്‍ ഈ പുസ്തകത്തില്‍  ഉറങ്തിയ അല്ലെങ്കില്‍ ഉറങ്ഷ്യ എന്നു  വിളിക്കാന്‍ താത്പര്യപ്പെടുന്നു. കാരണം, നിങ്ങളുടെ ഈ ഭൂമിയെ പോലെ അനേകം മര്ത്യലോകങ്ങള്‍ പ്രപഞ്ചത്തില്‍ ഞങ്ങള്‍ കണ്ടും അറിഞ്ഞും കൊണ്ടിരിക്കുന്നത് കൊണ്ട്!] ഉറങ്തിയയിലെ  അഥവാ ഈ ഭൂമിയിലെ മനുഷ്യരുടെ മനസ്സില്‍ ദൈവം, ദൈവികം, ജഗദീശ്വരന്‍, ഈശ്വരന്‍, ദേവന്‍ , ഈശ്വരത്വം, എന്നിങ്ങനെയുള്ള പദങ്ങളുടെ അര്‍ഥം സംബന്ധിച്ച് വലിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നു. നിങ്ങള്‍ മനുഷ്യര്‍ക്ക്‌ ഈ വാക്കുകളുടെയും നാമങ്ങളുടെയും പരസ്പര ബന്ധത്തെപ്പറ്റി അതിലും  കൂടുതല്‍ ആശയ കുഴപ്പം ഉണ്ട് (എന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു). ഈ ആശയ ന്യൂനതകളും ആശയ കുഴപ്പങ്ങളും നിലനില്‍ക്കുന്നത് കൊണ്ട് ഓര്‍വെന്‍ടോണില്‍ നിന്നും [Orvonton= മഹാപ്രപഞ്ചത്തിന്റെ ഏഴു സമഭാഗങ്ങളില്‍ ഭൂമി ഉള്‍പെടുന്ന, പതിനായിരം കോടിയില്‍ പരം മര്‍ത്യലോകങ്ങള്‍ ഉള്‍പെടുന്ന എഴാം മഹാപ്രപഞ്ചത്തിനു പുസ്തക ലേഖകര്‍ കൊടുത്തിരിക്കുന്ന പേര്!]    പ്രത്യേകം ചുമതലപ്പെടുത്തിയ സത്യവെളിപ്പെടുത്തലുകാര്‍ ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി ഈ പുസ്തകത്തില്‍  ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ലേഖനങ്ങളില്‍ കൊടുത്തിട്ടുള്ള ചില വാക്കുകള്‍ക്കും ആശയങ്ങള്‍ക്കും ഈ അവതാരിക വഴി ചില വ്യാഖ്യാനങ്ങള്‍ നല്കാന്‍ എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു.

0:0.2 വലിയ പരിമിതികളുള്ള നിങ്ങളുടെ ഈ ലോകത്തിന്‍റെ ഭാഷ ഉപയോഗിച്ച് വലിയ സത്യങ്ങളും പ്രപഞ്ചസംബന്ധിയായ കാര്യങ്ങളും വെളിപ്പെടുത്തുക എന്നത് വലിയ വിഷമം പിടിച്ച ഒരു പരിശ്രമം ആണ്. എന്നാല്‍ ഞങ്ങള്‍ക്കുള്ള കല്‍പന അനുസരിച്ച് ഇംഗ്ലീഷ് ഭാഷയില്‍ തന്നെ ആശയങ്ങള്‍ പകര്‍ന്നു തരാന്‍ എത്ര വലിയ പരിശ്രമം നടത്താനും ഞങ്ങള്‍ പ്രതിബദ്ധരാണ്. ഇംഗ്ലീഷ് ഭാഷയില്‍ ആശയങ്ങള്‍ കൈമാറാന്‍ പറ്റാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ മാത്രം ഏകദേശ ധാരണ ഉണ്ടാകുവാന്‍ തക്ക പുതിയ വാക്കുകളും മറ്റും (അത് ഏറ്റവും മതിയായത് അല്ലെങ്കില്‍ കൂടി) പ്രയോഗത്തില്‍ വരുത്തുവാനാണ്  ഞങ്ങളോട് കല്പിച്ചിരിക്കുന്നത്.

0:0.3 ഈ പുസ്തകത്തിലെ ലേഖനങ്ങള്‍ വായിക്കാന്‍ ഇടയുള്ള ഭൂമിയിലെ മനുഷ്യര്‍ക്ക്‌ ഇത് മനസ്സിലാകുവാനും ചില തെറ്റായ ധാരണകള്‍ മാറുവാനും  ദൈവത്തെപ്പറ്റിയും ദൈവിക സംബന്ധമായും മറ്റും ഇംഗ്ലീഷില്‍ കൊടുത്തിട്ടുള്ള ചില വാക്കുകളുടെയും ചില പ്രപഞ്ച സത്യങ്ങളുടെയും അര്‍ഥം  ശരിയായി ഗ്രഹിക്കുവാനും ഈ ആമുഖ പ്രസ്താവന ഉപകരിക്കുമെന്നു ഞങ്ങള്‍ കരുതുന്നു.

0:0.4  എന്നാല്‍ നിര്‍വചനങ്ങളുടെയും അതിലെ സാങ്കേതിക ഭാഷയുടെ  പരിധിയുടെയും ഒക്കെയായ ഈ അവതാരിക രൂപപ്പെടുത്തുമ്പോള്‍ ഇതൊക്കെ പിന്നീടുള്ള ലേഖനങ്ങളിലും  ആവശ്യമെന്ന് കരുതിയിരിക്കുന്നു. അതിനാല്‍ തന്നെ ഈ അവതാരിക ഒരു പൂര്‍ണമായ വിവരണമല്ല, പിന്നെയോ ഓര്‍വെന്റൊനില്‍ നിന്നും ദൈവ സംബന്ധമായ ആശയങ്ങള്‍ ഭൂമിയിലെ മനുഷ്യര്‍ക്ക് വെളിപ്പെടുത്തുവാന്‍ നിയോഗിക്കപ്പെട്ട സമിതിയിലെ ലേഖന കര്‍ത്താക്കള്‍ തയാര്‍ ചെയ്ത ലേഖനങ്ങള്‍ക്ക് ആധികാരികമായ  ഒരു മാര്‍ഗദര്‍ശനം മാത്രം.

0:0.5  നിങ്ങളുടെ ഈ ലോകം (നിങ്ങളുടെ ഭൂമി അല്ലെങ്കില്‍ ഞങ്ങള്‍ ഉറങ്ഷ്യ എന്ന് ഈ പുസ്തകത്തില്‍ വിവക്ഷിക്കുന്ന ലോകം)  പ്രാദേശിക പ്രപഞ്ചമായ നെബഡോണില്‍ ഉള്‍പ്പെടുന്നതായ ഇതുപോലെ   ആള്‍പ്പാര്‍പ്പുള്ള അനേകം ലോകങ്ങളില്‍ പെട്ട ഒന്നാണ്. ഈ പ്രാദേശിക പ്രപഞ്ചവും ഇതുപോലെ അനേകം മറ്റു പ്രാദേശിക പ്രപഞ്ചങ്ങളും ഉള്‍പ്പെട്ട ഓര്‍വെന്റോന്‍ എന്ന മഹാപ്രപഞ്ചത്തിന്റെ തലസ്ഥാന ലോകമായ ഉവേര്‍സയില്‍ നിന്നുമാണ് ഞങ്ങളുടെ സമിതി വരുന്നത്. സ്ഥലകാലത്തില്‍ പരിണാമപരമായി ഉള്‍തിരിഞ്ഞ ഓര്‍വെന്റോന്‍ അടക്കമുള്ള ഏഴു മഹാപ്രപഞ്ചങ്ങള്‍ ആദിയും അന്തവും ഇല്ലാത്തതും ദൈവിക സൃഷ്ടി യുടെ പരിപൂര്‍ണ ആവിഷ്ക്കാരവുമായ ഹവോന എന്ന കേന്ദ്ര പ്രപഞ്ചത്തെ ചുറ്റി കറങ്ങി കൊണ്ടിരിക്കുന്നു. ശാശ്വതമായ ഈ കേന്ദ്ര പ്രപഞ്ച ഹൃദയ ഭാഗത്താണ് സുസ്ഥിരമായ, അപാരതയുടെ കേന്ദ്രമെന്ന് പറയാവുന്ന പറുദീസാ എന്ന സനാതന ദൈവിക ആസ്ഥാനം.

0:0.6  [സ്ഥലകാലങ്ങളില്‍] ഉരുത്തിരിഞ്ഞതായ  ഏഴു മഹാപ്രപഞ്ചങ്ങളും അതിനോട് ചേര്‍ന്ന   കേന്ദ്ര പ്രപഞ്ചവും  കൂടിയതിനെ ഞങ്ങള്‍ ശ്രേഷ്ഠപ്രപഞ്ചം എന്ന് വിളിക്കുന്നു; ഇവയിലാണ്   ഇപ്പോഴത്തെ  എല്ലാത്തരം ജീവസൃഷ്ടികളും അധിവസിക്കുന്നത്. ഇവയൊക്കെയും ഇതിന്റെ പുറമേ ഇപ്പോള്‍ ഉരുത്തിരിഞ്ഞു കൊണ്ടിരിക്കുന്ന  വിജനമായ പുറംപ്രപഞ്ചങ്ങളും ചേര്‍ന്നതാണ്  ഇപ്പോഴത്തെ പരമോന്നത പ്രപഞ്ചം.

ദൈവവും ദിവ്യത്വവും

0:1.1  പരമോന്നത പ്രപഞ്ചത്തില്‍ ദൈവിക പ്രവര്‍ത്തന പ്രതിഭാസം വിവിധ തലങ്ങളിലുള്ള പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങള്‍ ആയും മാനസിക ഉള്‍ക്കാഴ്ച് ക ളായും ആത്മിക മൂല്യങ്ങളായും ഒക്കെ പ്രകടമായേക്കാം എന്നിരുന്നാലും ഈ വക ദൈവിക ശുശ്രൂഷകള്‍, അത് വ്യക്തിപരമോ അല്ലാത്തതോ ആകട്ടെ, എല്ലാം തന്നെ ദൈവികമായി എകോപിക്കപ്പെട്ടത് തന്നെ ആകുന്നു.



[തുടരും][To be continued]