Powered By Blogger

Wednesday, October 2, 2019

മരട് ഫ്ലാറ്റുകൾ പൊളിക്കുന്നത് എന്നെ ദുഃഖിപ്പിക്കുന്നത് എന്തു കൊണ്ട്?

മനുഷ്യർ മനുഷ്യരോട് ചെയ്യുന്ന ക്രൂരതകൾ എന്നെ വളരെയധികം ദുഖിപ്പിക്കാറുണ്ട്. എന്താണിവർ ഇങ്ങനെ എന്ന് ഞാൻ എന്നോട് തന്നെ ചോദിക്കാറുമുണ്ട്. നിലനില്പിനായി മൄഗതുല്യരായ മനുഷ്യർ മറ്റുള്ളവരോട് കാട്ടുന്ന ദുഷ്ടതയും ക്രൂരതയും കാലാകാലങ്ങളായി നിലനിന്നിരുന്നത് തന്നെ എങ്കിലും ഇന്നത്തെ കാലത്ത് മാനുഷിക പരിഗണനകൾ പല മനുഷ്യരും കാണിക്കാത്തത്  എന്നെ അത്ഭുതപ്പെടുത്തുന്നു.

അങ്ങനെയുള്ള പല പല സംഭവങ്ങളെ പറ്റി വാർത്താ മാദ്ധ്യമങ്ങളിൽ കൂടി അറിയുമ്പോൾ എന്റെ സഹജീവികളിൽ ദുഷ്ടത വർദ്ധിച്ചു വരുന്നല്ലോ എന്നോർത്ത് എന്റെ ദുഃഖം വർദ്ധിക്കുന്നു.

അങ്ങനെയുള്ള പല സംഭവങ്ങളും ഈ ലോകത്തിൽ മാത്രമല്ല ഈ ഭാരതത്തിലും ഈ കൊച്ചു കേരളത്തിലും നടന്നു കൊണ്ടിരിക്കുന്നു.

എന്നാൽ മറ്റുള്ള ദേശക്കാരെക്കാൾ എന്റെ കൊച്ചു കേരളത്തിലെ മലയാളി സമൂഹം എന്തുകൊണ്ടും ദുഷ്ടത താരതമ്യേന കുറഞ്ഞവർ എന്നാണ് എനിക്ക് തോന്നിയിരുന്നത്. അത് എത്ര മാത്രം ശരി എന്ന് പറയുക എളുപ്പമല്ല. എന്നാൽ ഈ രാജ്യത്ത്, അതായത് ഇന്ത്യയിൽ, ദുഷ്ടത വളർന്നു കൊണ്ടിരിക്കുന്നു എന്ന് ഇപ്പോൾ തോന്നിത്തുടങ്ങിയിരിക്കുന്നു.

ഈ രാജ്യത്ത് നടക്കുന്ന ദുഷ്ടതകളെ പറ്റി എന്റെ മനസ്സിലുള്ളത് തുറന്ന് പറയാതിരുന്നാൽ ഞാനും ദുഷ്ടതക്കു കൂട്ടാളി ആയിത്തീരും എന്നൊരു പ്രയാസം ഉള്ളിലുണ്ട്. എന്നാൽ തുറന്നു പറഞ്ഞാൽ ദുഷ്ട ശക്തികൾ എനിക്കെതിരായി കൂട്ടം കൂടാൻ സാധ്യത ഉണ്ടെന്നതും എനിക്കറിയാത്തതല്ല. അതിനെ ഞാൻ ഭയക്കുന്നില്ല എന്നു പറയാനുള്ള കഴിവും ശക്തിയും എനിക്കില്ല എന്നതും വാസ്തവം.


ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന അസഹിഷ്ണതയെ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ 
തുറന്ന കത്തെഴുതിയ സാസ്കാരിക നായകർക്ക് എതിരെ രാജ്യദ്രോഹത്തിനു 
കേസെടുത്തിരിക്കുന്നുവെന്ന് വാർത്ത! 

എന്നാൽ ഈ രാജ്യത്തെ ഒരു മുതിർന്ന പൌരൻ ആയതിനാലും, നല്ലനീതിയും ദുഷ്ട നീതിയും എന്തെന്നു തിരിച്ചറിയാനുമുള്ള വകതിരിവു ദൈവം തന്നിരിക്കുന്നു എന്ന ബോധ്യം ഉള്ളതിനാലും, ചില ദുഷ്ടതകൾ ഈ രാജ്യത്ത് അരങ്ങേറുന്നത് കണ്ടില്ല എന്നു നടിച്ച് ഇരിക്കാൻ മനസ്സു വരുന്നില്ല എന്നതാണ് വാസ്തവം.

ഇപ്പോൾ പറയണം എന്ന് എന്റെ മനസ്സ് നിർബന്ധിക്കുന്ന കാര്യം ഈ അടുത്ത സമയത്ത് വാർത്താ മാധ്യമങ്ങളിൽ കൂടി  വളരെ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു  സുപ്രീം കോടതി വിധിയുടെ  കാര്യമാണ്.


ശാസ്ത്രസാംസ്കാരിക നേതൄസ്ഥാനത്തുള്ള ഡോ.എൻ.ഗോപാലകൄഷ്ണൻ മരട് ഫ്ലാറ്റുകൾ 
പൊളിക്കാനുള്ള വിധിയെപ്പറ്റി തന്റെ അഭിപ്രായം വ്യക്തമാക്കുന്നു!

കൊച്ചിയിലെ മരട് എന്ന പ്രദേശത്ത് പണിതുയർത്തിയതും ഏതാണ്ട് മുന്നൂറ്റിയെഴുപതോളം കുടുംബങ്ങൾ കുറെ വർഷങ്ങളായി താമസിച്ചു കൊണ്ടിരിക്കുന്നതുമായ അഞ്ച് വൻ ബഹുനില ഫ്ളാറ്റ് സമുച്ചയങ്ങൾ അടിയന്തിരമായി പൊളിച്ചു മാറ്റണം എന്ന ഇന്ത്യൻ സുപ്രീം കോടതി ഉത്തരവായിരിക്കുന്നു.

സാധാരണ ഗതിയിൽ കോടതികൾ ചിലപ്പോൾ ചില കർക്കശ നിലപാടുകളൂം വിധികളുമൊക്കെ പുറപ്പെടുവിക്കാറുണ്ട്. എന്നാൽ അതിലൊക്കെ അപ്പീലുകൾ അനുവദിക്കയും കേൾക്കുകയും കർക്കശ നിലപാടുകൾ മയപ്പെടുത്താറും ഒക്കെയാണ് കണ്ടു വരുന്നത്. എന്നാൽ ഈ കാര്യത്തിൽ കോടതി അതിനു തയാറാകുന്നില്ല. ഫ്ളാറ്റുകൾ പൊളിക്കുന്നത് ഒഴിവാക്കി മറ്റൊരു പരിഹാരത്തിനും ബഹുമാനപ്പെട്ട കോടതി അനുവദിക്കുന്നില്ല എന്നു മാത്രമല്ല, അങ്ങനെ ചെയ്യാതിരുന്നാൽ കോർട്ടലക്ഷ്യക്കുറ്റത്തിനു കേരളത്തിന്റെ ഉന്നത സർക്കാർ ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറിയെ ജയിലിൽ അടയ്ക്കും എന്ന് കർശനമായി പറയുകയും ചെയ്തിരിക്കുന്നു.

 ഇക്കാര്യത്തിൽ ഇന്ത്യയുടെ കേന്ദ്ര സർക്കാർ നിസ്സംഗ ഭാവത്തിൽ ആണ്.

 കോടതി ഉത്തരവ് നടപ്പാക്കുക എന്നത് ഒരു വലിയ മാനുഷിക ദുരന്തം തന്നെ എന്നു മനസ്സിലാക്കാൻ മനസ്സാക്ഷിയുള്ള ആർക്കും അത്ര വിഷമമുള്ള കാര്യമല്ല. അത് കേരളം ഭരിക്കുന്ന സംസ്ഥാന സർക്കാരിനെ വലിയ ഒരു വിഷമ വൄത്തത്തിൽ ആക്കിയിരിക്കുന്നു.

കുഞ്ഞുകുട്ടി വൃദ്ധ വനിതകൾ അടക്കം ആയിരത്തോളം വരുന്ന ആ ഫ്ലാറ്റ് താമസക്കാരെ അവരുടെ സ്വപ്ന ഭവനങ്ങളിൽ നിന്നും ഇറക്കി വിട്ടിട്ടു വേണം പണിതിട്ട് അധികം വർഷങ്ങൾ ആയിട്ടില്ലാത്ത ഈ മനോഹര ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചടുക്കാൻ.

ഇതു നിയമ പരിപാലനമാണ്, ഇതു വളരെ ശരിയായ തീരുമാനം തന്നെ എന്ന് എന്റെ നാട്ടുകാർ പലരും സോഷ്യൽ മീഡിയകളിലും മറ്റും അഭിപ്രായപ്പെടുന്നത് കാണുമ്പോൾ ദുഷ്ടതയുടെ നിർവചനം തന്നെ ഇപ്പോൾ മാറി മറിഞ്ഞിരിക്കുന്നു എന്നു ഞാൻ അതീവ ദുഃഖത്തോടെ മനസ്സിലാക്കുന്നു.

നിയമം പരിപാലിക്കുന്ന സുപ്രീം കോടതി വിധി ആദരിക്കപ്പെടേണ്ടതു തന്നെ; എന്നാൽ കോടതികളും തെറ്റുകൾക്ക് അതീതമല്ലാത്തതു കൊണ്ടാണല്ലോ പലപ്പോഴും ഒരു കോടതി വിധിക്ക് കടക വിരുദ്ധമായി മറ്റൊരു കോടതി വിധി വരുന്നത് പലപ്പോഴും നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്!

വിധി നടപ്പാകട്ടെ, അതു വിധിയാണ്, നിയമ വ്യവസ്ഥയുടെ കാര്യമാണ്. നിയമപരമായി ശരിയായിരിക്കാം. എന്നാൽ മാനുഷിക പരിഗണനയിൽ ഈ ഫ്ലാറ്റുകൾ പൊളിച്ചടുക്കുന്നത് പലവിധ കാരണങ്ങളാൽ മനുഷ്യ ദുഷ്ടതയുടെ കടന്നു കയറ്റം മൂലമോ എന്ന് ചിന്തിക്കുന്നത് നമ്മുടെ സമൂഹത്തിലെ ദുഷ്ട പ്രവണതകളെ കണ്ടെത്താൻ ഒരു പക്ഷേ സഹായകരമാകും. 

ഒന്നാമതായി ഈ ഫ്ലാറ്റുകളിൽ താമസിക്കുന്നവർ വ്യക്തിപരമായി ഇങ്ങനെ ഒരു ശിക്ഷ അനുഭവിക്കാനുള്ള കുറ്റ കൄത്യങ്ങൾ ചെയ്തവരല്ല. അവർ ചെയ്തത് സർക്കാരിന്റെ അനുമതിയോടെ എന്നു അവർ വാസ്തവമായി വിശ്വസിച്ച ഫ്ലാറ്റുകൾ അതു പണിതുയർത്തിയ റിയൽ എസ്റ്റേറ്റ് കമ്പനികളിൽ നിന്നും വൻ വില കൊടുത്തു വാങ്ങി തങ്ങളുടെ സ്വപ്ന ഭവനങ്ങൾ ആക്കിയെന്നതു മാത്രമാണ്. പലരും ആയുഷ്ക്കാല സമ്പാദ്യങ്ങൾ ഈ ഭവനങ്ങൾക്കു വേണ്ടി മുടക്കി. ഈ വസതികൾ ആഡംബര വസതികൾ തന്നെ എന്നതു കൊണ്ട് അതു വാങ്ങിയവരെല്ലാം അനധികൄതമായി സ്വത്തു സ്വരൂപിച്ചവർ എന്ന് വിചാരിക്കുന്നത് ശരിയല്ല. അവർക്ക് നീതി കിട്ടേണ്ട കാര്യമൊന്നുമില്ല എന്നു കരുതുന്നത് ദുഷ്ടചിന്തയുടെ ഫലം മൂലം ആകാനേ വഴിയുള്ളൂ.

ഈ വസതികൾ വാങ്ങിയ ആൾക്കാരെ സംബദ്ധിച്ചിടത്തോളം അവരുടെ എല്ലാം കൈവശം ഇത്തരം ഫ്ലാറ്റുകൾ വാങ്ങിയത് സംബന്ധിച്ചുള്ള എല്ലാവിധ സർക്കാർ നിബന്ധന രേഖകളും ഉണ്ട്. അതായത് അവരെ സംബന്ധിച്ചിടത്തോളം അവർ വാങ്ങിയത് നിയമാനുസൄതം തന്നെ.

ഇങ്ങനെ ഒരു വിധി പുറപ്പെടുവിക്കുന്നതിനു മുമ്പ് ആ വിധിയുടെ അന്തിമ പ്രശ്നങ്ങൾ അനുഭവിക്കുന്നത് അതിന്റെ ഉടമസ്ഥരും താമസക്കാരും ആയതിനാൽ അവർക്ക് പറയാനുള്ളതു കൂടി കേൾക്കുക എന്നത് സാമാന്യ നീതി മാത്രം. എന്നാൽ ഇവിടെ അങ്ങനെ സംഭവിച്ചില്ല. അപ്പോൾ അതിനെ ന്യായമായ നീതി നിർവഹണം എന്നു എങ്ങനെ കരുതും?

 ഇനി എന്തിന്റെ അടിസ്ഥാനത്തിൽ ഇങ്ങനെ ഒരു വിധി ബഹുമാനപ്പെട്ട ഉന്നത കോടതി പുറപ്പെടുവിച്ചു എന്നു നോക്കാം.

കുറെ വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ കേന്ദ്ര സർക്കാർ തീരദേശ പരിപാലന നിയമം എന്ന ഒരു നിയമം പാസാക്കുന്നു. അതിൻ പ്രകാരം ആർക്കും ഇന്ത്യയിൽ കടൽ, കായൽ തീരങ്ങളുടെ ഒരു നിശ്ചിത പരിധിക്കുള്ളിൽ വൻ നിർമ്മാണങ്ങൾ ഒന്നും നടത്താൻ പറ്റില്ല എന്ന സ്ഥിതി സംജാതമായി. അതായത് തീരപ്രദേശങ്ങളിൽ വസ്തു വകകൾ ഉള്ളവർക്ക് നിയമം പറഞ്ഞ പരിധിക്കുള്ളിൽ കെട്ടിടങ്ങളോ വ്യവസായങ്ങളോ ഒന്നും തുടങ്ങാൻ പറ്റാതെ ആയി. ഈ നിയമം വലിയ പരിസ്ഥിതി പഠനം ഒക്കെ നടത്തിയതിനു ശേഷമായിരുന്നു എന്നു കരുതുക പ്രയാസം. ഈ നിയമത്തിലെ നിർമാണ നിരോധന മേഖല വാസ്തവത്തിൽ വളരെ കൂടുതൽ ആയിരുന്നു. വളരെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു നിയമ നിർമ്മാണം തന്നെ ആയിരുന്നു അത്. മാത്രമല്ല, സാധാരണക്കാർക്കും, സർക്കാർ ഉദ്യോഗസ്ഥർക്കും കൂടി മനസ്സിലാക്കാൻ പ്രയാസമുള്ള പലതും ഈ നിയമത്തിൽ ഉണ്ടായിരുന്നു എന്നും കരുതണം. ഇന്ത്യയേക്കാൾ പരിസ്ഥിതി സംരക്ഷണത്തിൽ അതി ശ്രദ്ധ പതിപ്പിക്കുന്ന അനേകം രാജ്യങ്ങളിൽ പോലും ഇങ്ങനെ പുരോഗതിയെ പ്രതികൂലമായി ബാധിക്കുന്ന ഒരു നിയമം ഇല്ല എന്നത് ഈ ഇന്ത്യൻ നിയമത്തിലെ പാളിച്ചകളെ വ്യക്തമാക്കുന്നു.

അങ്ങനെ വന്നപ്പോൾ, ഇന്ത്യയിൽ പലയിടങ്ങളിലും തീര ദേശങ്ങളിൽ കെട്ടിട നിർമ്മാണം സർക്കാർ വിഭാഗങ്ങളിലെ പലതരം ഉദ്യോഗസ്ഥരുടെ മനോധർമ്മം അനുസരിച്ചായി. അഴിമതി എന്ന ദുഷ്ടതയ്ക്ക് പേരു കേട്ട ഇന്ത്യ മഹാരാജ്യത്ത് തീരദേശ നിർമാണ പ്രവർത്തനം ഈ പുതിയ നിയമം നിമിത്തം വൻ അഴിമതിയുടെ കൂത്തരങ്ങായി എന്നു പറഞ്ഞാൽ മതിയല്ലോ.

തീരദേശ പരിപാലന നിയമത്തിലെ കുരുക്കുകൾ സാധാരണക്കാർക്ക് മനസ്സിലാകുന്നത് അല്ലാത്തതു കാരണം അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും അവരുടെ രാഷ്ട്രീയ മേലാളർക്കും അവരുടെ ഇഷ്ടരീതിയിൽ കാര്യങ്ങൾ നടത്താൻ അവസരം ഒരുക്കിക്കിട്ടി.

ഇന്ത്യയിൽ അതിവേഗം വളർച്ച പ്രാപിച്ചു വന്ന ഒരു ബിസിനസ്സ് ആയിരുന്നു റിയൽ എസ്റ്റേറ്റ്. കടൽത്തീരങ്ങളിലും കായൽ നദീ തീരങ്ങളിലും പണിതുയർത്തിയ പട്ടണപ്രദേശങ്ങളിലെ ഫ്ളാറ്റുകൾക്ക്, വിദേശങ്ങളിൽ ജോലി ചെയ്ത് നാട്ടുകാരെക്കാൾ കൂടുതൽ പണം ഉണ്ടാക്കിയിരുന്നവർ വൻ വില നൽകാൻ മടിച്ചില്ല. അത് തീരദേശ കെട്ടിടങ്ങൾ കൂടുതൽ പണിഞ്ഞു വിൽക്കാൻ റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് പ്രേരണയായി. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ പോലുള്ള വൻ നഗരങ്ങളിൽ ഈ നിയമം വരുന്നതിനു വളരെ മുമ്പ് തന്നെ കടൽത്തീര വസതികൾ ആഡംബരത്തിന്റെ പ്രതീകമായി മാറിക്കഴിഞ്ഞിരുന്നു.

അതുകൊണ്ടു തന്നെ  പ്രായോഗികമല്ലാത്ത തീരദേശ പരിപാലന നിയമം അതിജീവിച്ച് സർക്കാർ വക അനുമതികൾ ഉണ്ടാക്കിയെടുക്കാൻ കമ്പനികൾ പലതും വഴിവിട്ട പണികളും ചെയ്തിരിക്കാം. അനുവാദങ്ങൾ കിട്ടിയ കമ്പനികൾ കെട്ടിട സമുച്ചയങ്ങൾ പണിതുയർത്തി വിറ്റു ലാഭം കൊയ്തു. നിയമത്തിലെ പ്രത്യേകതകൾ കാരണം നിയമലംഘനം പലർക്കും മനസ്സിലായിരുന്നതുമില്ല.

ഈ നിയമം സർക്കാരിനും വിനയാകും എന്നത് കുറെ വർഷങ്ങൾക്കകം കേന്ദ്ര സർക്കാരിനും മനസ്സിലായി. മുംബൈയിൽ പുതിയ വിമാനത്താവളം പണിയാൻ ഈ നിയമം തടസ്സം എന്ന് മനസ്സിലായപ്പോൾ കേന്ദ്ര സർക്കാർ  തീരദേശ പരിപാലന നിയമ വ്യവസ്ഥകൾ ലഘൂകരിച്ചു.

അതായത് നേരത്തെ തീരപ്രദേശങ്ങളിൽ നൂറും ഇരുനൂറും മീറ്റർ സ്ഥലം വെറുതെ ഇടണമായിരുന്നെങ്കിൽ പുതിയ ലഘൂകരിച്ച നിയമം വഴി ഇരുപതോ അമ്പതോ മീറ്റർ നിർമ്മാണം നടത്താതെ വിട്ടാൽ മതി എന്നായി.

സ്വാഭാവിക നീതിയിലും സങ്കേതിക പരിഗണനയിലും ഇങ്ങനെയുള്ള ഉദാരവൽക്കരിക്കപ്പെട്ട നിയമ വ്യവസ്ഥകൾ പഴയ തെറ്റായ വ്യവസ്ഥകളുടെ പ്രയാസം അനുഭവിച്ചവർക്കും ബാധകം ആവേണ്ടതാണ്.

എന്നാൽ ഇവിടെ അങ്ങനെ നടന്നില്ല എന്നതും ആ കാര്യങ്ങൾ പരിഗണിക്കാനുള്ള അവസരം കോടതിയിൽ നിഷേധിക്കപ്പെട്ടതായും പറയപ്പെടുന്നു. അങ്ങനെയെങ്കിൽ അത് ന്യായമായ നീതി നടപ്പാകുന്നതിനു തടസ്സമായി എന്നു തന്നെ  കരുതണം.

ബഹുനില കോൺക്രീറ്റ് കെട്ടിടങ്ങൾ ലോകത്തിൽ എവിടെയും കടൽത്തീര നഗരങ്ങളുടെ ഭംഗി കൂട്ടുന്നു. പ്രത്യേകിച്ചും അങ്ങനെയുള്ള ബഹുനില കെട്ടിട സമുച്ചയങ്ങൾ രൂപകല്പന ചെയ്യുന്ന ആർക്കിടെക്റ്റുകൾ അവരുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ചാണു ഈ മനോഹര സൌധങ്ങൾ ഉണ്ടാക്കുവൻ പരിശ്രമിക്കുന്നത്. അവരുടെ സൃഷ്ടി അകാലത്തിൽ നശിപ്പിക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം മൄത്യു തുല്യം ആണെന്നത് സാധാരണ ജനങ്ങൾക്ക് എതമാത്രം മനസ്സിലാകും എന്നറിയില്ല. അതു തന്നെയാണ് നൂറ്റാണ്ടുകളോളം അതു നിലനിൽക്കാൻ ആഗ്രഹിച്ച് രൂപകല്പനയിലും നിർമ്മാണത്തിലും പങ്കാളികളായ എഞ്ചിനിയർമാരുടെയും കാര്യം. ഒരു എഞ്ചിനീയർ ആയി ഒരു ആയുഷ്ക്കാലം പ്രവർത്തിച്ച എനിക്ക് ഇതു മനസ്സിലാക്കാൻ ഒരു പ്രയാസവും ഇല്ല. എന്നാൽ ഇക്കാര്യം കോടതി പരിഗണിച്ചതായി എങ്ങും പറയുന്നില്ല.

ബഹുനില കെട്ടിടങ്ങൾ പണിയുന്നത് സിമെന്റ് കോൺക്രീറ്റും സ്റ്റീൽ, ഗ്ലാസ്, അലുമിനിയം, പ്ലാസ്റ്റിക് മുതലായ വസ്തുക്കൾ ഉപയോഗത്തിൽ വരുത്തിയും ആണ്. ഇവ പതിറ്റാണ്ടുകൾ നില നിൽക്കാൻ ഉദ്ദേശിച്ചു പണിയപ്പെടുന്നവയാണ്. കെട്ടിടങ്ങൾ പണിയുമ്പോൾ ആ പ്രദേശത്തിന്റെ ജിയൊഗ്രാഫി സ്ഥിരമായി മാറ്റപ്പെടുന്നു. ഒരു വൻ കെട്ടിടം പൊളിക്കുമ്പോൾ അതിൽനിന്നുളവാകുന്ന പൊടി പടലവും പാഴ്വസ്തുക്കളും പരിസ്ഥിതിക്ക് സ്ഥിരമായ പ്രതികൂല അവസ്ഥ സൄഷ്ടിക്കുന്നു. സാങ്കേതികമായി നോക്കിയാൽ വൻ ബഹുനില കെട്ടിടങ്ങൾ പൊളിക്കുന്നത് സുരക്ഷക്കും ഭീഷണിയാണ്. സ്വബോധമുള്ള ഒരു പരിസ്ഥിതി വാദിയും പരിസ്ഥിതി സംരക്ഷണത്തിനായി വൻ കോൺക്രീറ്റ് സൌധങ്ങൾ പൊളിക്കാൻ അതിനാൽ ആവശ്യപ്പെടില്ല.

കാലപ്പഴക്കം കൊണ്ട് സുരക്ഷക്ക് വൻ ഭീഷണിയാകുന്ന കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നത് ഉചിതം തന്നെ. എന്നാൽ വൻ കെട്ടിടങ്ങൾ പൊളിക്കുന്നത് ഒഴിച്ചു കൂടാൻ വയ്യാത്ത അറ്റകൈ പ്രയോഗം മാത്രം ആയിരിക്കണം. കുലപാതകത്തിനു വധശിക്ഷ വിധിക്കും പോലെ, അപൂർവങ്ങളിൽ അപൂർവമായി മാത്രം. അല്ലെങ്കിൽ അതു സമൂഹത്തിലും പ്രകൄതിയിലും കടന്നു കൂടിയ ദുഷ്ടതയുടെ അതിപ്രസരം എന്നു വിവക്ഷിക്കപ്പെടും.

ഇതിനെല്ലാം പുറമെയാണ് വ്യക്തികൾക്കും സമൂഹത്തിനും വന്നു ഭവിക്കുന്ന സാമ്പത്തിക നഷ്ടങ്ങൾ. ജനങ്ങൾക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ  തന്നെ  ഇതു കാരണമാകും. നിയമം സമ്പത് വ്യവസ്ഥയ്ക്ക് തടസ്സമായാൽ രാജ്യത്തിന്റെ പുരോഗതി അധോഗതിയാകും. ഇന്ത്യയെ പോലെയുള്ള ഒരു രാജ്യത്തിനു ഇങ്ങനെയുള്ള ഒരു ദുർഗ്ഗതിയിൽ നിന്നും കരകയറാൻ വർഷങ്ങൾ വേണ്ടി വരും എന്നത് എല്ലാവരും ഓർത്താൽ നല്ലത് എന്നേ പറയാനുള്ളൂ.

ഈ വിധി നടപ്പായാൽ ഇതേ കാരണങ്ങളാൽ നിയമം കണിശമായി പാലിക്കപ്പെടാത്തതും എന്നാൽ എങ്ങനെയൊക്കെയോ അനുവാദങ്ങൾ സംഘടിപ്പിച്ച് പണിതുയർത്തിയതും ജനങ്ങൾ വാങ്ങിയതും ഉപയോഗിക്കുന്നതുമായ അനേകം കെട്ടിടങ്ങൾ ഈ രാജ്യത്ത് ഒരു പക്ഷേ പൊളിക്കേണ്ടതായി വരാം. അതു ആത്യന്തികമായി ഒരു നല്ല കാര്യമല്ല എന്നാണ് എനിക്കു തോന്നുന്നത്.

മരട് ഫ്ലാറ്റുകൾ കോടതി വിധി പാലിക്കപ്പെടാനായി പൊളിക്കപ്പെടാനുള്ള തയ്യാറെടുപ്പുകൾ മനസ്സില്ലാ മനസ്സോടെയെങ്കിലും കേരള സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നു.

അങ്ങനെ നടന്നാൽ അതു ന്യായമായ വിധി നടപ്പാക്കൽ തന്നെ എന്ന് ഒരു പക്ഷേ പറയാം എങ്കിലും ഗാന്ധിജി വിഭാവനം ചെയ്ത ഭാരതത്തിന്റെ മാനുഷിക പാരമ്പര്യത്തിനും മൂല്യങ്ങൾക്കും എക്കാലത്തും മങ്ങലുണ്ടാക്കുന്ന ഒരു ദുഃഖ സത്യമായി അവശേഷിക്കും!

പ്രത്യേകിച്ചും ജോലിയിൽ നിന്നും വിരമിച്ച എന്നെ പോലെയുള്ള ലക്ഷക്കണക്കിനു  ഇന്ത്യക്കാർക്ക് അർഹതപ്പെട്ട ഈപിഎഫോ പെൻഷൻ (EPFO Pension) കൊടുക്കണമെന്നു സുപ്രീം കോടതിയും നിരവധി ഹൈക്കോടതികളും  വിധിച്ചിട്ടും ആ വിധി നടപ്പാക്കാൻ വർഷങ്ങളായി വിമുഖത കാണിച്ച് അതു നടപ്പാകാതിരിക്കാൻ പലവിധ തന്ത്രങ്ങൾ മെനഞ്ഞുകൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാരിനെക്കൊണ്ട് ആ വിധി നടപ്പാക്കാൻ യാതൊരു വിധ താല്പര്യവും കാണിക്കാത്തതും ഇതേ കോടതി തന്നെ എന്നു മനസ്സിലായവർക്ക് ഈ ഫ്ലാറ്റുപൊളി വിധി നടപ്പാക്കാനുള്ള കോടതി താല്പര്യത്തെ അതി ദുഃഖത്തോടെയെ വീക്ഷിക്കാൻ സാധിക്കൂ.

അധികാര കേന്ദ്രങ്ങളിൽ ഇരിക്കുന്നവരിൽ ഒരു നല്ല പങ്കിനും ആർഷഭാരത മൂല്യങ്ങൾക്കനുസരിച്ച് വർത്തിക്കാൻ കഴിയുന്നില്ല എന്നതിൽ വിവേക നഷ്ടം വന്നിട്ടില്ലാത്ത സാധാരണക്കാർക്ക് ദുഃഖിക്കാനല്ലാതെ എന്തു ചെയ്യാൻ പറ്റും?

Sunday, September 29, 2019

ഈ ലോകത്തിൽ ദുഷ്ടത വർദ്ധിച്ചു വരുന്നത് എന്തു കൊണ്ട്?

Why does evil keep rising in this world?
(Malayalam language Blog)

ഒരു നല്ല പങ്ക് ആൾക്കാർക്കും ഈ ചോദ്യം മനസ്സിലായെന്നു വരികയില്ല. അല്ലെങ്കിൽ ഈ ചോദ്യത്തിന്റെ പ്രസക്തിയെ തന്നെ അവർ ചോദ്യം ചെയ്തെന്നും ഇരിക്കും.

അതെ, പലരും ഇന്ന് ദുഷ്ടത എന്തെന്നു മനസ്സിലാക്കാൻ പറ്റിയ മാനസിക സ്ഥിതിയിൽ അല്ല. നന്മയും തിന്മയും മനസ്സിലാക്കാനുള്ള കഴിവ് മനുഷ്യർക്ക് കുറഞ്ഞു പോയിരിക്കുന്നു. മറ്റുള്ളവർക്ക് പാര പണിയാൻ പലർക്കും താല്പര്യം കൂടി വരുന്നു.

നമ്മുടെ സോഷ്യൽ മീഡിയകളിലെ സാധാരണ ജനങ്ങളുടെ പ്രതികരണങ്ങൾ നോക്കിയാൽ തിന്മയെയും ദുഷ്ടതയെയും കൂടുതൽ ഇഷ്ടപ്പെടുന്നോ എന്ന് സംശയിക്കും.

അതുതന്നെയാണ് ഈ ലോകത്തിൽ ദുഷ്ടത വർദ്ധിച്ചു വന്നിരിക്കുന്നു എന്നതിന്റെ ഒരു തെളിവ്.

എന്താണ് ദുഷ്ടത? അന്യരെ ഉപദ്രവിക്കുന്നത് മാത്രമല്ല ദുഷ്ടത.

സ്വന്തം ഇഷ്ടങ്ങൾക്ക് അമിത പ്രാധാന്യം കൊടുക്കുകയും മറ്റുള്ളവരുടെ കാര്യങ്ങൾ നമ്മളെ ബാധിക്കാത്തത് എന്ന് കരുതുകയും ചെയ്യുന്നത് ഒരു തരം ദുഷ്ടത തന്നെ. മറ്റുള്ളവർക്ക് എന്തു വന്നാലും എനിക്ക് പ്രശ്നം ഒന്നുമില്ലെങ്കിൽ എല്ലാം ഓകെ എന്ന ചിന്ത.

നീതി കിട്ടാത്ത മനുഷ്യരോട് അനുകമ്പ തോന്നാതിരിക്കുക ദുഷ്ടത.

സത്യം എന്തെന്നു ഉൾമനസ്സിൽ തോന്നിയിട്ടും അതു നിരാകരിക്കുന്നത് ദുഷ്ടത.

സത്യം പറയുന്നവരെ സപ്പോർട്ട് ചെയ്യാത്തത് ദുഷ്ടത. സത്യത്തിനു നേരെ കണ്ണടക്കുന്നതും കള്ളത്തരത്തെ പ്രോത്സാഹിപ്പിക്കുന്നതും ദുഷ്ടതയാണ്.

നീതിയുടെ പേരിൽ നീതികേട് പ്രവർത്തിക്കുന്നതും അതിനെ ന്യായീകരിക്കുന്നതും അതി ദുഷ്ടത.

നീതി നിർവഹിക്കാൻ ബാദ്ധ്യസ്തതയുള്ളപ്പോൾ സ്വന്തം ലാഭവും ഇഷ്ടവും നോക്കി നീതികേട് ചെയ്യുന്നതും അതിനു പ്രേരിപ്പിക്കുന്നതും വൻ ദുഷ്ടത.

നീതിയുടെ പേരിൽ പ്രായോഗികമല്ലാത്ത നിയമങ്ങളും ശിക്ഷാമുറകളും പ്രയോഗത്തിൽ വരുത്താൻ ശ്രമിക്കുന്നത് ദുഷ്ടത തന്നെ.

മറ്റുള്ളവർക്ക് കഠിനശിക്ഷ കൊടുക്കണമെന്ന വാശി ദുഷ്ടത.

എനിക്കൊരു നീതി, മറ്റുള്ളവർക്ക് മറ്റൊന്ന് എന്ന മനസ്ഥിതി ദുഷ്ടത.

വധശിക്ഷ കുറ്റകൄത്യങ്ങൾക്ക് പരിഹാരം എന്ന് കരുതുന്നതു ദുഷ്ടത.

അനുതപിക്കുന്നവരോട് ക്ഷമിക്കാൻ കഴിയാത്തത് ദുഷ്ടത.

അബദ്ധത്തിലുള്ള തെറ്റുകളും അറിഞ്ഞുകൊണ്ടുള്ള കുറ്റകൄത്യവും വേർതിരിച്ചു കാണാൻ കഴിയാത്തത് ഒരുതരം ദുഷ്ടത.

വാശിയും വൈരാഗ്യവും ദുഷ്ടത തന്നെ.

പറ്റുമെങ്കിൽ തന്നെക്കാൾ ചെറിയവരെ അടിമകൾ ആക്കണമെന്നു തോന്നുന്നത് ദുഷ്ടത. ചെറിയവർ വണങ്ങിയില്ലെങ്കിൽ അവരോട് ഇഷ്ടക്കേട് തോന്നുന്നത് ദുഷ്ടത തന്നെ.

സേവനതല്പരതെയെക്കാൾ ഭരണതല്പരത ദുഷ്ടത.

അറിയാൻ പാടില്ലാത്ത ജോലി അറിയുമെന്ന് ഭാവിക്കുന്നതും തോന്നിയപോലെ നിർവഹിക്കുന്നതും ഒരുതരം ദുഷ്ടതയാണ്. അതു പോലെ തന്നെയാണ് അർഹതയില്ലാത്ത പദവികൾ നേരായ മാർഗത്തിൽ അല്ലാതെ നേടിയെടുത്ത് ആ പദവിക്ക് ചേരാത്ത രീതിയിൽ പ്രവർത്തിക്കുന്നത്.

അർഹതയില്ലാത്തത് നേടിയെടുക്കാൻ അവിഹിത മാർഗങ്ങൾ തേടുന്നത് ദുഷ്ടതയുടെ ഒരു രീതി തന്നെയാണ്.

അന്യരുടെ പ്രയാസങ്ങളെ അനുകമ്പയോടെ നോക്കാൻ കഴിയാത്തതും അവരുടെ പ്രയാസങ്ങളെ ദുരീകരിക്കാൻ ആവുന്നത് പ്രവർത്തിക്കാതിരിക്കുന്നതും ദുഷ്ടത അല്ലെങ്കിൽ പിന്നെന്താണ്?

മറ്റുള്ളവരിൽ നന്മ കാണാൻ കഴിയാത്തത് ദുഷ്ടത. തിന്മയെ തിന്മകൊണ്ട് ഇല്ലായ്മ ചെയ്യാമെന്നു കരുതുന്നതും പ്രവർത്തിക്കുന്നതും ദുഷ്ടത.

അറിവില്ലായ്മയും അറിവ് നേടാൻ താത്പര്യം ഇല്ലാത്തതും ദുഷ്ടതയുടെ വകഭേദം തന്നെയാണ്. അറിയാത്ത കാര്യം അറിയുമെന്ന് ഭാവിക്കുന്നതും അതു പോലെ തന്നെ.

മിതത്വം പാലിക്കാൻ കഴിയാത്തത് ദുഷ്ടതയിലേക്ക് വഴി തെളിക്കും.

ആലോചനയില്ലാത്ത എടുത്തു ചാട്ടവും അങ്ങനെ തന്നെ.

അഹങ്കാരം വലിയ ദുഷ്ടതയാണ്. അത് മനസ്സാക്ഷിയുടെ നടത്തിപ്പിനെ അവഗണിക്കാൻ കാരണമാകും. വൻ ദുഷ്ടത പ്രവർത്തിക്കാൻ അതു വഴിവയ്ക്കും. ജീവന്റെയും ഭൂമിയുടെയും പ്രപഞ്ചത്തിന്റെയും സൄഷ്ടാവായ ദൈവത്തെ മറന്ന് പ്രവർത്തിക്കാനും അതിന്റെ ഭവിഷ്യത്തുകൾ വരുത്തി വയ്ക്കാനും അതു കാരണമാകും.

ദുഷ്ടത ചിലർക്ക് വൻ ഗുണം ചെയ്യുന്നു എന്ന് മറ്റ് ദുഷ്ട മനസ്സുകാർക്ക് തോന്നുന്നതും ദുഷ്ടത കൊണ്ടു തന്നെയാണ്. എന്നാൽ വാസ്തവത്തിൽ ദുഷ്ടത ആർക്കും ഗുണം ചെയ്യില്ല. ദുഷ്ടത ദുഷ്ടതയെ വർദ്ധിപ്പിക്കയും എല്ലാവർക്കും അതിന്റെ ദോഷം അനുഭവിക്കേണ്ടി വരികയും ചെയ്യും.

അപ്പോൾ ഈ ലോകത്തിൽ ദുഷ്ടത പെരുകുന്നതും അതിന്റെ പ്രയാസങ്ങൾ നമ്മൾ അനുഭവിക്കേണ്ടി വരുന്നതും നമ്മളിൽ ഒരോരുത്തരിലും ഉള്ള ചെറുതും വലുതുമായ ദുഷ്ടത കൊണ്ടു തന്നെയാണ്.

അതു കൊണ്ട് ദുഷ്ടത പെരുകി ഈ ലോകം നരക തുല്യം ആകാതിരിക്കാൻ സ്വയം ആത്മ പരിശോധന ചെയ്ത് സ്വന്തം ദുഷ്ടത ഇല്ലാതെയാക്കാൻ നാമോരുത്തരും ജാഗ്രത പാലിച്ചാൽ നമ്മുടെ വരും തലമുറകൾക്ക് ഗുണമാകാം.

ഇതു മനസ്സിലാക്കാൻ ദുഷ്ടത നിങ്ങളെ അനുവദിച്ചു എന്നു വരികയില്ല. അനുവദിച്ചെങ്കിൽ നല്ലത്!

പിന്നെ ദുഷ്ടതയെ പരിപോഷിപ്പിക്കാൻ മനുഷ്യർക്ക് ചില സഹായങ്ങൾ കാണാമറയത്തിരുന്നു ചെയ്തു കൊടുക്കുന്ന അദൄശ്യ ദുഷ്ട ശക്തികളും ഈ ലോകത്തുണ്ട് എന്നത് പലർക്കും വിശ്വസിക്കാൻ പ്രയാസം. 

എന്നാൽ നന്മയിൽ ജീവിക്കുന്നവരെ ഈ ദുഷ്ടതകളുടെ അതിപ്രഭാവത്തിൽ നിന്നും പ്രപഞ്ച സൄഷ്ടാവിന്റെ ശക്തി രക്ഷിച്ചു കൊണ്ടിരിക്കും. എല്ലാവിധ ദുഷ്ടതയേയും പരിപൂർണ്ണമായി ഇല്ലായ്മ ചെയ്യുന്ന കാലം വരെ.

അങ്ങനെയൊരു കാലം ഉണ്ടാകില്ല എന്ന് എല്ലാ ദുഷ്ടന്മാരും കരുതുന്നു.  ദുഷ്ടത നിറഞ്ഞ മനസ്സിൽ സൽബുദ്ധി ഉദിക്കാൻ അത്ര എളുപ്പമല്ല!

Friday, September 6, 2019

ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥയിൽ ഇപ്പോൾ ആശങ്കപ്പെടേണ്ടതുണ്ടോ?

Is there anything to worry about the Indian economy now?
(Blog article in Malayalam language)

ഇന്ത്യയുടെ നല്ലകാലം ഇപ്പോൾ കഷ്ടകാലമായി മാറിക്കൊണ്ടിരിക്കുന്നോ? ഇന്ത്യാ ഗവർമെന്റ് റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽ നിന്നും കൂടുതൽ തുക ആവശ്യപ്പെട്ടതിനെപ്പറ്റിയും ഏതാണ്ട് ഒന്നേമുക്കാൽ ലക്ഷം കോടി സർക്കാരിനു കൊടുക്കാൻ റിസർവ് ബാങ്ക് അവസാനം സമ്മതിച്ചു എന്നും ഒക്കെ വാർത്തകൾ കണ്ടും കേട്ടുമൊക്കെ ഇരിക്കയാണല്ലോ.

ഇന്ത്യാ ഗവർമെന്റ് പണത്തിനു ഞെരുക്കം അനുഭവിക്കുന്നു എന്നു വേണം കരുതാൻ. ഒന്നുകിൽ ടാക്സ് വരുമാനം ഉദ്ദേശിച്ച അത്ര വരുന്നില്ല. അല്ലെങ്കിൽ വരുമാനത്തേക്കാൾ സർക്കാർ ചെലവുകൾ വർദ്ധിച്ചിരിക്കുന്നു.

സാമാന്യ ജനത്തേക്കാൾ വിവരം കൂടിയ ഇന്ത്യക്കാർ ഈ ഒരു അവസ്ഥയെ പറ്റി പൊതുവിൽ പറയുകയും എഴുതുകയും ഒക്കെ ചെയ്യുന്നു. റിസർവ് ബാങ്കിന്റെ കരുതൽ ധനം എന്തെന്നറിയാൻ താഴെയുള്ള വിഡിയോ കാണാംഃ


ഇന്ത്യയുടെ സമ്പത് വ്യവസ്ഥ അപകടമാകും വിധമുള്ള തകർച്ചയിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുന്നു എന്ന് അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദ്ധനും മുൻ പ്രധാന മന്ത്രിയുമായ ശ്രീ മൻ മോഹൻ സിംഗ് ഈ അടുത്ത ദിവസം അഭിപ്രായപ്പെട്ടത് ഒരു മലയാളം ടി വി ചാനൽ റിപ്പോർട്ട് ചെയ്ത വിഡിയൊ ആണു താഴെ കാണുന്നത്ഃ


അദ്ദേഹം പറയുന്ന ഒരു കാര്യം പ്രത്യേകിച്ചും ശ്രദ്ധേയം ആണ്. മോശം ഭരണം അല്ലെങ്കിൽ നല്ല ഭരണം നയിക്കാൻ ഇപ്പോഴത്തെ സർക്കാരിനു കഴിയാത്തതു കൊണ്ടാണ് ഇങ്ങനെ ഒരു സ്ഥിതി വന്നത് എന്ന് അദ്ദേഹം പറയുന്നു.

ഇന്ത്യയുടെ സാമ്പത്യ സ്ഥിതിയുടെ ഒരു ഏകദേശ ധാരണ കിട്ടാൻ വാഹന വിപണിയുടെ ഇപ്പോഴത്തെ നില നോക്കിയാൽ മതി. വാഹന വിൽപ്പന വലിയ തോതിൽ കുറഞ്ഞു കൊണ്ടിരിക്കുന്നു. താഴെ കാണുന്ന ചാനൽ വാർത്ത കാണുകഃ



എന്നാൽ രാജ്യത്ത് ഒരു സാമ്പത്തിക പ്രശ്നങ്ങളും ഇല്ല എന്നാണു ഇപ്പോഴത്തെ ഇന്ത്യൻ ധനകാര്യ മന്ത്രി ശ്രീമതി നിർമലാ സീതാരാമൻ പറയുന്നത്. അവർ പറഞ്ഞത്  റ്റി വി യിൽ വന്നത് കൂടി കേൾക്കാംഃ



കാര്യങ്ങൾ എങ്ങനെയൊക്കെ ആയാലും ഈ പ്രതിസന്ധിയുടെ തിക്തഫലം ഇന്ത്യയിലെ ജനങ്ങൾ പരോക്ഷമായെങ്കിലും ഇപ്പോൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു എന്നു വേണം കരുതാൻ. ഇതു ഒരു താൽക്കാലിക പ്രതിഭാസമോ അതോ ദീർഘകാലത്തേക്കുള്ള പ്രശ്നങ്ങളുടെ തുടക്കമോ എന്നേ ഇനി അറിയാനുള്ളൂ.

സമ്പത്ത് വ്യവസ്ഥയുടെ അളവുകൾ എങ്ങനെ എന്ന് നമ്മൾ സാധാരണക്കാർ നോക്കേണ്ട കാര്യമില്ല. മൊത്തം രാജ്യത്തിന്റെ വളർച്ച ഏഴര ശതമാനത്തിൽ നിന്ന് അഞ്ചായി അല്ലെങ്കിൽ അഞ്ചര ആയി എന്നൊക്കെ കേട്ടാൽ ഒരു സാധാരണ ഇന്ത്യക്കാരന് ഒന്നും മനസ്സിലായെന്നു വരികയില്ല.

എന്നാൽ പതിനായിരം രൂപ മുടക്കി മൂന്നു കൊല്ലം മുമ്പ് എടുത്ത മ്യൂച്ചൽ ഫണ്ട് ഇന്ന് വെറും നാലായിരം രൂപയുടെ മാത്രം ആയിരിക്കുന്നു എന്നത് വലിയ ചതി ആയല്ലോ എന്ന് സാധാരണക്കാരൻ കരുതും. ഷെയറിലും മ്യൂച്വൽ ഫണ്ടിലും ഒക്കെയുള്ള വിശ്വാസം തകർന്ന അവസ്ഥയിൽ ആയിരിക്കുന്നു ഇന്ത്യയിലെ സാധാരണക്കാരൻ. ഇതിനൊക്കെ ഉത്തരവാദി ഭരിക്കുന്ന സർക്കാർ അല്ലെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല.

ജീവിതകാലം മുഴുവൻ വിദേശത്തും സ്വദേശത്തും കഷ്ടപ്പെട്ട് പണം സ്വരുക്കൂട്ടി സർക്കാരിന്റെ എല്ലാവിധ അനുമതികളും കിട്ടിയതായി അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് കമ്പനിക്കാർ തെളിവു സഹിതം വിശ്വസിപ്പിച്ച ഫ്ലാറ്റ് സമുച്ചയങ്ങളിൽ മുടക്കി വാങ്ങിയ ഫ്ലാറ്റിൽ സമാധാനത്തോടെ മൂന്നാലു കൊല്ലം താമസിച്ചു കഴിഞ്ഞപ്പോൾ സർക്കാരിന്റെ തന്നെ വേറൊരു വിഭാഗക്കാർ ഈ ഫ്ലാറ്റുകൾ നിയമവിധേയമല്ല എന്നു പറഞ്ഞ് സുപ്രീം കോടതി വരെ വാദിച്ച് ഈ വൻ ഫ്ലാറ്റുകൾ പൊളിക്കാൻ ഉത്തരവ് സമ്പാദിച്ച് പത്തഞ്ഞൂറു കുടുംബങ്ങളെ വഴിയാധാരമാക്കാൻ ഇറങ്ങിത്തിരിച്ചിട്ട് ഇതാ നിയമം എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുമ്പോൾ ഈ രാജ്യത്ത് ഇനി സ്വബോധമുള്ള ആരെങ്കിലും ഫ്ലാറ്റു വാങ്ങാൻ പോകുമൊ?


എന്തൊരു വെള്ളരിക്കാ രാജ്യമാണു നമ്മുടെ എന്നു നോക്കിക്കേ! കാശു മുടക്കിയ ഈ രാജ്യക്കാർ സർക്കാർ സംവിധാനങ്ങളുടെ തൊഴുത്തിൽ കുത്തു കാരണം എപ്പോൾ പെരുവഴിയിൽ ആകും എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. ഈ രാജ്യത്തെ സുപ്രീം കോടതി തന്നെ പരസ്പര വിരുദ്ധമായ വിധികൾ ഒന്നിനു പുറകേ ഒന്നായി പുറപ്പെടുവിക്കുമ്പോൾ ആർക്ക് എന്തു ചെയ്യാൻ പറ്റും?

ഇന്ത്യയിലെ സംസ്ഥാന സർക്കാരുകളും, കേന്ദ്ര സർക്കാരും, ഇവരുടെയൊക്കെ പലവിധ വിഭാഗങ്ങളും കോടതികളും പരസ്പരം കൊമ്പ് കോർക്കുന്ന ഈ രാജ്യത്ത് എന്തു സർക്കാർ? എന്തു സമ്പത്ത് വ്യവസ്ഥ? തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകും എന്നോരു ചൊല്ല് കേട്ടിട്ടില്ലേ? അതുപോലെയോ അതിലും കഷ്ടത്തിലോ ആയിരിക്കുന്നു ഈ മഹാരാജ്യം ഇപ്പോൾ!

കുറ്റവും ശിക്ഷയും തമ്മിൽ ഒരു ബന്ധവും ഇല്ലായെന്നു വ്യക്തമാക്കി കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് ആരെ വിശ്വസിച്ച് മുതൽ മുടക്കും? അതായത് കുറ്റങ്ങളുടെ നിർവചനങ്ങളും അതിനൊക്കെ കൊടുക്കാവുന്ന ശിക്ഷകളും ഒക്കെ തോന്നിയ പോലെ. പലതിനും പരസ്പര വിരുദ്ധത ഇഷ്ടം പോലെ ആയതിനാൽ ഒരു കോടതി വിധി മറ്റൊരു കോടതിയിൽ തല തിരിയുന്നു. ഇതൊക്കെ നേരെയാക്കാൻ നിയമങ്ങൾ ഉണ്ടാക്കാനായി തെരെഞ്ഞെടുത്തു വിടുന്ന ജനപ്രതിനിധികൾ പലർക്കും നിയമം പോയിട്ട് സാദാ പത്രം വായിക്കാൻ പോലുമുള്ള അറിവില്ല. പൂച്ചക്ക് ആരു മണി കെട്ടും?

ഇപ്പോൾ പടച്ചു വിട്ട ഒരു നിയമം കണ്ടില്ലേ? വാഹനം വാങ്ങുന്നതു മൂലം വൻ ശിക്ഷകൾ കിട്ടുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിച്ചാൽ വാഹനങ്ങൾ വാങ്ങുന്നതിൽ നിന്ന് പലരും പിന്മാറുകയില്ലേ? വാഹനങ്ങൾ കൊണ്ടുള്ള ബിസിനസ് പലരും വേണ്ടെന്നു തന്നെ വയ്ക്കില്ലേ? അതി ഭയങ്കര നികുതികളും നിബന്ധനകളും വച്ചിട്ട് വാഹനം ഓടിക്കാൻ നല്ല റോഡുകൾ നിർമ്മിച്ചു പരിപാലിക്കയും കൂടെ ചെയ്യാത്ത സർക്കാരുകളെ വിശ്വസിച്ച് വാഹനങ്ങൾ ഉപയോഗത്തിൽ വരുത്തേണ്ട എന്തെങ്കിലും ബിസിനസ് ചെയ്യാൻ അല്പമെങ്കിലും മൂളയുള്ളവർ തുനിഞ്ഞിറങ്ങുമോ?



പണമിടപാടുകൾ എല്ലാം സുതാര്യമായ ഡിജിറ്റൽ രീതിയിൽ നടത്താൻ ഒരു കൊല്ലത്തിനകം നടപടി ഉണ്ടാകും എന്നൊക്കെ പറഞ്ഞു രാജ്യത്തെ കറൻസി നോട്ടുകൾ നിരോധിച്ച് പൊതു ജനങ്ങളെ വൻ ദുരിതത്തിൽ ആക്കിയിട്ട് ഡിജിറ്റൽ കാര്യം മിണ്ടാതെ പല നിറങ്ങളിലും സൈസുകളിലും ഒക്കെ കൂടുതൽ കറൻസി അടിച്ചിറക്കി കള്ള നോട്ടു വ്യാപാരം പുതിയ രീതിയിൽ തുടങ്ങാൻ അവസരം ഒരുക്കിയ സർക്കാരിനെ എങ്ങനെ വിശ്വസിക്കും? നോട്ടു നിരോധനം എന്ന കേന്ദ്ര സർക്കാർ തീരുമാനം ഒരുപാട് ഗുണങ്ങൾക്ക് വേണ്ടി ചെയ്തു എങ്കിലും വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലേക്കാണു എത്തിച്ചേർന്നത്ഃ


രാജ്യത്ത് ജോലി സംബന്ധമായൊ ബിസിനസ് സംബന്ധമായൊ മാറിത്താമസിക്കേണ്ടി വന്നാൽ പുതിയ മേൽ വിലാസത്തിനു പ്റൂഫ് ആയി ആ വിലാസത്തിന്റെ തന്നെ പ്രൂഫ് വേണമെന്നു പറയുന്ന സർക്കാർ സംവിധാനത്തിനു ബുദ്ധിയെന്നൊന്ന് ഇല്ലെന്ന് ജനം പിറുപിറുത്ത് പ്രാകിയാൽ അവരെ കുറ്റം പറയാമോ?

ഒരു സ്ഥലത്തു നിന്നും വേറൊരു സ്ഥലത്തേക്കു മാറിത്താമസിക്കാൻ ഒരു മേൽ വിലാസം എങ്ങനെ പുതിയതായി ഉണ്ടാക്കാൻ പറ്റും എന്നതിനു വിവേകപൂർണ്ണമായ ഒരു നിർദ്ദേശം സ്വന്തം ഉദ്യോഗസ്ഥർക്ക് കൊടുക്കാൻ പറ്റാത്ത സർക്കാർ എന്തു സർക്കാർ? എല്ലാത്തിനും അടിസ്ഥാനം ആധാർ. അപ്പോൾ ആധാറിനും മറ്റൊരു അടിസ്ഥാനം ആവശ്യപ്പെട്ടാൽ ഈ ആധാർ എന്തിന്റെ ആധാർ? ഈ സർക്കാരിനെ ശപിക്കയല്ലാതെ സ്തുതിക്കുമോ?

രാജ്യത്ത് ആദായ നികുതി കൊടുക്കേണ്ടി വരുന്ന എല്ലാവരും ഇങ്ളീഷിൽ കമ്പ്യൂട്ടർ വഴി നികുതി റിട്ടേൺ സമർപ്പിക്കണമെന്ന് ഒരു സുപ്രഭാതത്തിൽ ഉത്തരവ് ഇടുന്ന സർക്കാരിനു ഈ രാജ്യത്തെ പറ്റി എന്തു വിവരം? റിട്ടേൺ സമയത്തു കമ്പ്യൂട്ടറിൽ അടിച്ചു കയറ്റിയില്ലെന്കിൽ ശിക്ഷയൊ അതി ഭയങ്കരം! അപ്പോൾ പിന്നെ ആദായ നികുതി കൊടുക്കത്തക്ക ആദായം ഇല്ലാതെയിരിക്കുന്നതു ഭാഗ്യം എന്നു സാധാരണ ഇന്ത്യക്കാർ കരുതുന്നതിൽ അവരെ കുറ്റം പറയാൻ പറ്റുമോ? നേരാം ചൊവ്വെ എഴുതാനും വായിക്കാനും അറിയാത്തവരും കമ്പ്യൂട്ടർ എന്തു കുന്തമെന്നു അറിയാത്തവരും കോടിക്കണക്കിനു ഉള്ള ഒരു രാജ്യമാണിതെന്നു ഭരണക്കാർക്ക് അറിയില്ല എന്നുണ്ടോ?

അതു തന്നെ ജി എസ് റ്റി എന്ന ഭരണ പരിഷ്കാരത്തിലും പറ്റിയത്. ഇന്ത്യയിൽ കച്ചവടവും കൊച്ചു കൊച്ചു നിർമ്മാണ പ്രവർത്തനങ്ങളും ഒക്കെ ചെയ്യുന്നവർക്കേ അതു തന്നെ എന്തു പ്രയാസപ്പെട്ടാണ് ചെയ്യുന്നതെന്നു അറിയുള്ളൂ. അപ്പോഴാണീ പുതിയ ഭരണ പരിഷ്കാരം. മാസാ മാസം വാങ്ങിയതും വിറ്റതും ഒക്കെ കമ്പ്യൂട്ടർ വഴി അടിച്ച് കേറ്റണം. ഒന്നും തെറ്റാൻ പാടില്ല.



ബിസിനസ് ചെയ്യുമോ അതോ കമ്പ്യൂട്ടറിന്റെ മുമ്പിൽ ഇരുന്ന് പ്രാകുമോ? പിന്നെ ഈ കമ്പ്യൂട്ടർ നെറ്റ് വർക്ക് ഒരു കുഴപ്പവും ഇല്ലാതെ രാജ്യത്ത് എല്ലായിടത്തും ഒരു പോലെ ആണെന്നാണല്ലോ പുതിയ ഭരണക്കാർ കരുതിയിരിക്കുന്നത്. അല്ലെങ്കിൽ അവരെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്! അപ്പോൾ രായ്ക്കു രാമാനം പഴയതു കളഞ്ഞ് പുതിയതാക്കി. അതിനിപ്പോൾ വരുന്ന കുഴപ്പങ്ങൾ ആരോട് പറയും? പറഞ്ഞാൽ തന്നെ ആർക്കറിയാം അതിനൊരു പരിഹാരം ഉണ്ടാക്കാൻ? ബിസിനസ് തന്നെ വേണ്ടെന്നു വച്ചാൽ അതല്ലേ നല്ലത്?

അങ്ങനെയങ്ങനെ ജനങ്ങൾ ഫ്ലാറ്റും കാറും സ്ഥലവും മ്യൂച്ച്വൽ ഫണ്ടും ഒക്കെ വാങ്ങുന്നത് നിർത്തി കൊണ്ടിരിക്കുന്നു.

കൈയിൽ ബിസിനസ് ഒക്കെ തുടങ്ങാൻ ഉള്ള പ്രാപ്തി ഉണ്ടെങ്കിലും വഴിയിൽ കിടന്ന വയ്യാവേലി വലിച്ചു തലയിൽ വയ്കേണ്ട എന്നു കരുതുന്നു.

അപ്പോൾ ജനങ്ങളുടെ ആവശ്യങ്ങൾ ചുരുങ്ങുന്നു. അത്യാവശ്യം അല്ലാത്ത സാധനങ്ങളും സേവനങ്ങളും ജനങ്ങൾക്ക് വേണ്ടാതായി തുടങ്ങുന്നു. അതിനൊക്കെയായി നടത്തിയിരുന്ന ബിസിനസുകൾ  കച്ചവടം കുറഞ്ഞ് നഷ്ടക്കച്ചവടം ആയി മാറുന്നു. അവയിലെ ജോലി അവസരങ്ങൾ നഷ്ടപ്പെട്ടു തുടങ്ങുന്നു.

രാജ്യത്ത് നികുതി കൊടുക്കുന്ന ആൾക്കാർ കുറയുന്നു. സർക്കാരിന്റെ വരുമാനം കുറഞ്ഞു വരുന്നു. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ പണം ഇല്ലാതെ ആവുന്നു.

ഫലം രാജ്യം സാമ്പത്തിക തളർച്ചയിലേക്കു കൂപ്പു കുത്തുന്നു. അതായത് സർക്കാരിന്‍റെ ബുദ്ധി മോശമായ തീരുമാനങ്ങൾ രാജ്യത്തെ ഭയങ്കര കുഴപ്പങ്ങളിൽ കൊണ്ട് ചാടിക്കുന്നു. ആദ്യം എല്ലാവർക്കും പ്രശ്നം ഉണ്ടായെന്നു വരില്ല. എന്നാൽ ക്രമേണെ എല്ലാവരെയും അതു ബാധിക്കുന്നു.


കുറെ വർഷങ്ങൾക്ക് മുമ്പ് അർജെന്റീനയിൽ അതു സംഭവിച്ചു. മറ്റു രാജ്യങ്ങളിലും ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട്.

ഈ രാജ്യം അങ്ങനെ ഒരു വൻ പ്രശ്നത്തിൽ അകപ്പെടാതിരിക്കാൻ രാജ്യം ഭരിക്കുന്നവർക്ക് സൽ ബുദ്ധി വരണേ എന്ന് പ്രാർത്ഥിക്കാനേ നമുക്ക് കഴിയൂ!