Powered By Blogger

Monday, January 7, 2013

മോഹന്‍ലാലും മീരാ ജാസ്മിനും ഇലന്തൂരും പിന്നെ ഈ ഞാനും !

മോഹന്‍ലാല്‍ എന്ന നടനും മീരാ ജാസ്മിന്‍ എന്ന നടിയും ലോക പ്രശസ്തി നേടിയ വ്യക്തികളാണ്. വടിവുള്ള ശരീര കാന്തിയും മികവുറ്റ അഭിനയ ചാതുര്യവും കൊണ്ട് സിനിമാ ലോകത്ത് തങ്ങളുടേതായ ശൈലി പ്രദര്‍ശിപ്പിച്ചു അനേകായിരങ്ങളെ ആരാധകരാക്കിയവരാണ് ഇവര്‍ ഇരുവരും.

ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാന പാത്രങ്ങള്‍.

മദ്ധ്യതിരുവിതാംകൂറിലെ ഇലന്തൂര്‍ എന്ന പഴയ ഗ്രാമ പ്രദേശത്തു [ഇപ്പോഴത് ഗ്രാമവുമല്ല, പട്ടണവുമല്ല !] വേരുള്ളവരാണ് മോഹന്‍ലാലും മീരയും. ഇപ്പോള്‍ ആ വേരുകളെ  തിരയാന്‍ അവര്‍ക്ക്  സമയം ഇല്ലെങ്കില്‍ പോലും അത് ഒരു വാസ്തവം അല്ലാതാകുന്നില്ലല്ലോ !

അത് പോലെ  താല്‍ക്കാലികമായിട്ടെങ്കിലും ഇലന്തൂരില്‍ നിന്നും വേരു പിഴുതു പോയ ഒരു സാധാരണക്കാരനാണ് ഞാനും. ഒരു പക്ഷെ അതായിരിക്കണം ഞങ്ങളെ മൂവരയും തമ്മില്‍ ഘടിപ്പിക്കുന്ന ഒരേ ഒരു കണ്ണി. അങ്ങനെ ഒരു കണ്ണി മൂലം അവര്‍ എന്നെ അറിയില്ല എങ്കിലും അങ്ങനെ ഒരു കണ്ണി നില നില്‍ക്കുന്നു എന്നത് വാസ്തവം.

ഇങ്ങു ദൂരെ റാഞ്ചിയിലെ തണുത്തു വിറങ്ങലിച്ച ഇന്നലത്തെ സന്ധ്യയില്‍ സൂര്യ ടിവിയില്‍ ഏഷ്യനെറ്റ് വഴി പ്രശസ്തി നേടിയ ശ്രീ നായരുടെ (മുഴുവന്‍ പേര് മലയാളത്തില്‍ എഴുതാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതില്‍ ക്ഷമിക്കുക !) ഒരു മണിക്കൂറില്‍ കൂടുതല്‍ നീണ്ട ടോക്ക് ഷോയില്‍ മോഹന്‍ലാലിനെ കാണുകയും കേള്‍ക്കുകയും ചെയ്തതാണ് ഈ ബ്ലോഗിന് പ്രചോദനമായത് എന്ന് വേണമെങ്കില്‍ പറയാം.

മോഹന്‍ലാല്‍ ബ്ലോഗ്‌ എഴുതാന്‍ സമയം കാണുന്നു എന്ന് വെളിപ്പെടുത്തിയത് മൂലം അദ്ദേഹത്തിന്‍റെ ബ്ലോഗ്‌ ഗൂഗിള്‍ സേര്‍ച്ച്‌ വഴി കണ്ടു പിടിക്കാനും സാധിച്ചു. [ മോഹന്‍ലാലിന്‍റെ മലയാളം ബ്ലോഗുകള്‍ ഇവിടെ വായിക്കാം !] അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങളോട് എനിക്ക് യോജിപ്പാണ് എന്നു സമ്മതിക്കട്ടെ. 

ലാലിനെ സിനിമയില്‍ അല്ലാതെ ഞാന്‍ കണ്ടിട്ടില്ല. മീരയെ അവര്‍ ഒരു നടി ആകുന്നതിനു വളരെ മുമ്പ്‌ ഒരു കുട്ടിയായി കണ്ടിട്ടുണ്ട് എന്നാണു ഒരു ഓര്‍മ.

ഞാന്‍ അനിയച്ചായന്‍ എന്നു വിളിച്ചിരുന്ന മീരയുടെ പിതാവ് ഇലന്തൂരില്‍ പുത്തന്‍വീട്ടില്‍ തുണ്ടിയില്‍ കുടുംബാംഗവും  ഒരു ബന്ധുവും ആയിരുന്നു. രണ്ടു പതിറ്റാണ്ട് മുമ്പ് അദ്ദേഹം ഇലന്തൂരു നിന്ന് തിരുവല്ലയിലേക്ക് താമസം മാറിയതു മൂലം ആ കുടുംബത്തിന്‍റെ ഇലന്തൂരു ബന്ധം ഏതാണ്ടൊക്കെ നിലച്ചു എന്നു കരുതാം. 

വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അഞ്ചും ആറും ഏഴും ക്ലാസുകളിലെ  എന്‍റെ വിദ്യാഭ്യാസം നെല്ലിക്കാലായില്‍ മാര്‍ത്തോമ മിഡില്‍ സ്കൂളില്‍ ആയിരുന്നു. എന്‍റെ മാതാവിന്‍റെ പിതാവ് ആരംഭമിട്ട ഈ സ്കൂള്‍ ആ വീട്ടു പേരിനെ അനുസ്മരിക്കും വിധം ഐക്കുഴ സ്കൂള്‍ എന്നാണു ഇപ്പോഴും അറിയപ്പെടുന്നത്.

ആ മൂന്നു വര്‍ഷക്കാലം  രാവിലെ   ഇലന്തൂര്‍ പുത്തന്‍ ചന്ത ഭാഗത്തുള്ള എന്‍റെ വീട്ടില്‍ നിന്നും നെല്ലിക്കാലയിലെ ഐക്കുഴ സ്കൂളിലേക്കും വൈകുന്നേരം തിരിച്ചും കാല്‍നടയായി യാത്ര ചെയ്തിരുന്നത് മോഹന്‍ലാലിന്‍റെ പിതൃ ഭവനത്തിന് മുമ്പില്‍ കൂടി ആയിരുന്നു എന്നു ഇപ്പോള്‍ ഓര്‍ക്കുന്നു. അന്ന് പപ്പൂള്ളപ്പടി എന്നു നാട്ടുകാര്‍ വിളിച്ചിരുന്ന കള്ളുഷാപ്പ് മുക്കിനു സമീപം ആയിരുന്നു ആ ഭവനം. ആ വീട്ടിലെ ഒരാള്‍ (മോഹന്‍ലാലിന്‍റെ അച്ഛന്‍) അങ്ങ് തിരുവനന്തപുരത്തു സെക്രട്ടറിയേറ്റില്‍ ജോലി ചെയ്തിരുന്നത് കാരണം ആ ഭവനം എന്‍റെയും കൂട്ടുകാരുടെയും ചര്‍ച്ചകളില്‍ കടന്നു വരുമായിരുന്നു.

ഞാന്‍ വടക്കേ ഇന്ത്യയില്‍ ഭിലായി ഉരുക്ക് നിര്‍മാണ ശാലയില്‍ ഒരു എന്‍ജിനീയര്‍ ആയി ജോലിയില്‍ പ്രവേശിച്ച ആദ്യ വര്‍ഷങ്ങളില്‍ എന്നോ ഒരിക്കല്‍ മോഹന്‍ലാലിന്‍റെ അച്ഛനെ പരിചയപ്പെടാന്‍ ഇടയായത് ഇപ്പോള്‍ ഓര്‍മയില്‍ വരുന്നു. എന്‍റെ മാതൃ സഹോദരനും ഐക്കുഴ സ്കൂളിന്‍റെ ഹെഡ്‌മാസ്റ്ററും ആയിരുന്ന ജോയിച്ചായന്‍ (ശ്രീ ജോണ്‍ ജോണ്‍ സാര്‍ ) ആയിരുന്നു എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തിയത്. അന്ന് നെല്ലിക്കാല മുക്കിനു സമീപം ലക്ഷ്മി തിയേറ്റര്‍ എന്ന ഒരു സിനിമ ശാല പ്രവര്‍ത്തനം തുടങ്ങിയിരുന്നു. അതിനു മുമ്പില്‍ വച്ചാണ് ഈ പരിചയപ്പെടല്‍ നടക്കുന്നത്.

മോഹന്‍ലാല്‍ അന്ന് അഭിനയ ലോകത്ത് അറിഞ്ഞു വരുന്ന കാലം. വടക്കേ ഇന്ത്യയില്‍ ആയ എനിക്ക് ഒരു പുതിയ മലയാളം  സിനിമാ നടനെ അറിയാന്‍ സാധ്യത വളരെ കുറവു തന്നെ എന്നു പറയാം.

മോഹന്‍ലാലിന്‍റെ അച്ഛന്‍ ആ നാട്ടുകാരനും സെക്രട്ടറിയേറ്റ്‌ ഉദ്യോഗസ്ഥനും എന്നതിന് പുറമേ മോഹന്‍ലാല്‍ എന്ന സിനിമാ നടന്‍റെ അച്ഛനും ആണെന്ന കാര്യം അദ്ദേഹത്തിന്‍റെ നാട്ടിലെ സുഹൃത്തായ ജോയ്ച്ചായന്‍ അദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തുമ്പോള്‍ പ്രത്യേകം എടുത്തു പറഞ്ഞു.

പല നാട്ടുകാര്യങ്ങളും പറഞ്ഞു ഞങ്ങള്‍ മൂവരും നെല്ലിക്കലാ മുക്കില്‍ കുറെ നേരം നിന്നു. സന്ധ്യ ആയി വരുന്ന സമയം. മോഹന്‍ ലാലിനെ സിനിമയിലും അല്ലാതെയും കണ്ടിട്ടില്ലാത്ത എന്നെ അന്ന് ആ കൊട്ടകയില്‍ ഓടിക്കൊണ്ടിരുന്ന ലാല്‍ സിനിമ കാണാന്‍ അവര്‍ ഇരുവരും ചേര്‍ന്നു ക്ഷണിച്ചു. അതനുസരിച്ചു ഞങ്ങള്‍ മൂവരും സിനിമ കാണാന്‍ ലക്ഷ്മി തിയേറ്ററില്‍ കയറി. തിയേറ്റര്‍ നടത്തിപ്പുകാര്‍ ഞങ്ങള്‍ക്ക് മൂന്നു സ്പെഷ്യല്‍ കസേരകള്‍ തരപ്പെടുത്തി തന്നു.

അങ്ങനെ മോഹന്‍ലാലിന്‍റെ അച്ഛനൊപ്പം ഇരുന്നു ആദ്യമായി ഒരു മോഹന്‍ലാല്‍ ചിത്രം കണ്ടു. ഏതു സിനിമയെന്ന് ഇപ്പോള്‍ ഓര്‍മയില്ല. (ഒരു സിനിമയും എന്‍റെ ഓര്‍മയില്‍ നില്‍ക്കാറില്ല. കാണുമ്പോള്‍ രസിക്കും. അത് കഴിഞ്ഞു മറന്നു. പിന്നെ കാണുമ്പോള്‍ നേരത്തെ കണ്ടത് എന്ന് തോന്നുമെന്കിലും ഒട്ടും രസം പോകാതെ പിന്നെയും കാണാന്‍ അതുമൂലം എനിക്ക് കഴിയാറുണ്ട്.)

അന്നത്തെതില്‍ നിന്നും മോഹന്‍ലാല്‍ ഇന്ന് പല മടങ്ങ്‌ വളര്‍ന്ന് ജനങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ എന്ന മഹാ വ്യക്തിത്വം  ആയി കഴിഞ്ഞിരിക്കുന്നു.

അതുപോലെ തന്നെ മീരാ ജാസ്മിനും മലയാളക്കര വിട്ടു തമിള്‍-തെലുഗ് മേഖലയിലേക്ക് കടന്നിരിക്കുന്നു.

സിനിമാ ലോകത്തെ അധികമൊന്നും കാണാത്ത ഇലന്തൂര്‍ ദേശത്തുനിന്നും ഉദിച്ചുയര്‍ന്ന രണ്ടു വെള്ളി നക്ഷത്രങ്ങള്‍ !

ഇലന്തൂരിലെ പഴയ കാല പ്രതിഭകള്‍ക്ക് പകരം വന്ന ഇലന്തൂര്‍ക്കാര്‍ എന്ന് വേണമെങ്കില്‍ പറയാം. പുത്തന്‍ പ്രതിഭകള്‍ ഇലന്തൂരിനെ മറന്നാലും തനി ഇലന്തൂര്‍ക്കാര്‍ക്ക് അത് പറ്റില്ലല്ലോ !

എനിക്ക് പരിചയമുള്ള ഇലന്തൂര്‍ അല്ല ഇന്നുള്ളത്. എന്നാലും ജീവിത സായാഹ്നത്തില്‍ ഈ ദേശത്തു മടങ്ങി എത്താന്‍ ഏതോ ഒരു മായിക ശക്തി എന്നെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു.

സാധിക്കുമെന്ന് കരുതട്ടെ !

അല്ലാതെന്തു പറയാന്‍ ? അത് പറ്റാതെ പോയ പലരുടെയും നിസഹായാവസ്ഥ എനിക്ക് അറിയാത്ത കാര്യമൊന്നുമല്ല.

[This is a blog written in Malayalam Language of Kerala which highlights the achievements of two prominent Malayalam Fim Personalities who have their roots in the Village of Elanthur (or Elanthoor) which is the native village of the blog author. The film personalities are Mohan Lal and Meera Jasmine whose parents hailed from Elanthoor and are personally known to the author]
[View the linked list of all Blogs of the Author Here ! ]   

No comments:

Post a Comment

Your comments are welcome. Express your opinions publicly, but responsibly. Comment moderation is applied and inappropriate comments do not get published.